കൊല്ലം : കുണ്ടറയിൽ 10 വയസുകാരി പീഡിപ്പിക്കപ്പെട്ട് ആത്മഹത്യ ചെയ്ത കേസിൽ പെൺകുട്ടിയുടെ മുത്തച്ഛൻ അറസ്റ്റിൽ. ലൈഗീക ചൂഷണം നടത്തിയതായി പെൺകുട്ടി പലതവണ പരാതി പറഞ്ഞതായി മുത്തശ്ശി പൊലീസിന് മൊഴി നൽകി.മരിച്ച പെൺകുട്ടിയുടെ മൂത്ത സഹോദരിയെ പീഡിപ്പിച്ചതിന് മറ്റൊരു കേസും ഇയാൾക്കെതിരെ രജിസ്ട്രർ ചെയ്തു.
പെൺകുട്ടിയുടെ മുത്തശ്ശി, അമ്മ, മൂത്ത സഹോദരി എന്നിവരുടെ മൊഴിയിലാണ് ഇപ്പോൾ മുത്തച്ഛന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. കൊട്ടാരക്കര ഡിവൈഎസ്പി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. നിരന്തര ലൈംഗീക പീഡനത്തെ തുടർന്നുണ്ടായ മനോവിഷമത്താലാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ലൈംഗീക പീഡനം, പ്രകൃതി വിരുദ്ധ ലൈഗിംക പീഡനം, ആത്മഹത്യ പ്രേരണ അടക്കമുള്ള വകുപ്പുകൾ ചേർത്താണ് കേസ്. ലൈംഗീക ചൂഷണത്തിന് വിധേയമാക്കിയ കാര്യം പലതവണ പെൺകുട്ടി മുത്തശ്ശിയോട് പരാതി പറഞ്ഞു. ഇക്കാര്യം മുത്തശ്ശി ഇന്ന് മൊഴി നൽകി. മുത്തച്ഛൻ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് അമ്മയും, മൂത്ത സഹോദരിയും സമ്മതിച്ചു. ഇതോടെയാണ് അറസ്റ്റിനുള്ള സാഹചര്യമുണ്ടായത്.
മരിച്ച പെൺകുട്ടിയുടെ മുത്ത സഹോദരിയെ പീഡിപ്പിച്ചതിൽ മറ്റൊരു കേസും പ്രതിയ്ക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തുടർച്ചയായ 5 ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് കേസിൽ തെളിവ് ലഭിച്ചത്. നുണ പരിശോധന ഉൾപ്പെടെ നടത്താൻ തീരുമാനിച്ചപ്പോഴാണ് നിർണായക മൊഴി പൊലീസിന് ലഭിച്ചത്.