ഭോപ്പാൽ: നർമ്മദാനദിയുടെ തീരത്ത് ഇനിമുതൽ മദ്യമൊഴുകില്ല. ലഹരിവിമുക്ത സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തിലെക്കുളള ഒരു ചുവടു വയ്പ്പെന്ന നിലയിൽ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഭാരതീയരുടെ പുണ്യനദി കൂടിയാണ് നർമ്മദ. ഏപ്രിൽ ഒന്നു മുതൽ നദീതീരത്തിന്റെ അഞ്ചു കിലോമീറ്റർ ചുറ്റളവിലുളള എല്ലാ മദ്യശാലകളും അടച്ചു പൂട്ടുമെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മാദ്ധ്യമപ്രവർത്തകരെ അറിയിച്ചു.
ജനങ്ങൾ ലഹരിവിമുക്തിക്കു തയ്യാറെടുക്കുന്ന പക്ഷം പ്രദേശത്തെ സംസ്ഥാനസർക്കാർ നിയന്ത്രണത്തിലുളള എല്ലാ മദ്യശാലകളും അടച്ചുപൂട്ടുമെന്ന് കഴിഞ്ഞ ദിവസം ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞിരുന്നു. നർമ്മദാനദീതീരത്തെ മദ്യശാലകൾ അടച്ചു പൂട്ടിയതിനു ശേഷം, തപ്തി നദീതീരത്തിന് അഞ്ചു കിലോമീറ്റർ ചുറ്റളവിലുളള മദ്യശാലകളും അടച്ചു പൂട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിജയകരമായ കാമ്പയിനുകളിലൂടെയും, ഘട്ടം ഘട്ടമായുളള മദ്യശാലകളുടെ അടച്ചുപൂട്ടലിലൂടെയും സംസ്ഥാനത്തെ ലഹരിവിമുക്തമാക്കുമെന്ന തന്റെ പ്രതിജ്ഞയെ ആവർത്തിക്കുകയാണ് ശിവരാജ് സിംഗ് ചൗഹാൻ.