തിരുവനന്തപുരം: മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയമേറ്റുവാങ്ങിയതിന് പിന്നാലെ കേരളത്തിലേക്കുളള ഇറോം ശര്‍മിളയുടെ വരവില്‍ ദുരൂഹത. ചൈനീസ്, ഐ.എസ്.ഐ ബന്ധമുള്‍പ്പെടെ ആരോപിക്കപ്പെട്ടിരുന്ന ഇറോമിന്റെ കേരളത്തിലെ യഥാർഥ സ്പോണ്‍സര്‍മാരെ സംബന്ധിച്ച് ഇനിയും വ്യക്തതയില്ല. കേരളത്തിലെ ആദിവാസി, ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചു കൊണ്ടുളള ഇറോം ശര്‍മിളയുടെ വാക്കുകളും നിഗൂഢത വര്‍ദ്ധിപ്പിക്കുന്നു.
ഇറോം ശര്‍മിളയ്ക്കൊപ്പം ദീര്‍ഘകാലമുണ്ടായിരുന്ന മലയാളി സുഹൃത്തും ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറുമായ ബഷീര്‍ മാടാലയാണ് സുരക്ഷിത സ്ഥാനമെന്ന നിലയില്‍ ഇറോമിനെ കേരളത്തിലെത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്. എം.ബി രാജേഷ് എം.പിയുടെ സഹായത്തോടെയായിരുന്നു ഈ നീക്കം. പാലക്കാട്ടെ അട്ടപ്പാടിയിലെത്തിയ ഇവര്‍ ഇവിടെ ഉമാപ്രേമനെന്ന ആക്ടിവിസ്റ്റിന്റെ ശാന്തി റീഹാബിലിറ്റേഷന്‍ സെന്ററിലാണ് തങ്ങിയത്. പിന്നീട് കോഴിക്കോട് മതമൗലികവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ യുവജന വിഭാഗം സോളിഡാരിറ്റി നടത്തിയ പരിപാടിയില്‍ ഇവര്‍ പങ്കെടുക്കുകയുണ്ടായി. കൂട്ടത്തില്‍ ചില പോപ്പുലര്‍ ഫ്രണ്ട് നേതാക്കളും ഇറോം ശര്‍മിളയെ സന്ദര്‍ശിച്ച് പോയതായി സൂചനകളുണ്ട്.
കോഴിക്കോട്ടെ പരിപാടിക്ക് ശേഷം തലസ്ഥാനത്ത് മുഖ്യമന്ത്രിയുമായും സി.പി.എം നേതാക്കളുമായും ഇറോം ശര്‍മിള കൂടിക്കാഴ്ച നടത്തുകയുണ്ടായി. കേരളത്തിലേക്ക് തന്റെ പ്രവര്‍ത്തന മേഖല മാറ്റാന്‍ ആഗ്രഹമുളളതായി അട്ടപ്പാടിയിലെ സന്ദര്‍ശനത്തിനിടയില്‍ ഇവര്‍ പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയുമായുളള കൂടിക്കാഴ്ചയില്‍ ഇക്കാര്യം ചര്‍ച്ചയായതായാണ് സൂചന. പിണറായി വിജയനുമായുളള ചര്‍ച്ചയിലും പ്രത്യേക സൈനികാധികാര നിയമത്തിനെതിരെയാണ് ഇവര്‍ സഹായമഭ്യര്ത്ഥിച്ചതെന്നതും ശ്രദ്ധേയമാണ്.
അതേസമയം രാജ്യത്തിനും സൈന്യത്തിനുമെതിരേ ചൈനീസ്, ഐ.എസ്.ഐ പിന്തുണയോടെ പ്രവര്‍ത്തിച്ചതായി ആരോപണമുളള ഇറോമിന്റെ കേരളാ സന്ദര്‍ശനം കേന്ദ്ര ഏജന്‍സികള്‍ ഗൗരവത്തോടെയാണ് കാണുന്നത്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സുരക്ഷിത താവളമായി കേരളം മാറുന്നുവെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ക്കിടെ ഇറോമിന്റെ വരവുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസ്സും അന്വേഷണ പരിധിയിലുണ്ട്.