പേരാവൂർ: പളളിവികാരിയുടെ പീഡനത്തിനിരയായ പെൺകുട്ടി പ്രസവിച്ച കേസിൽ മൂന്നു പ്രതികൾ കൂടി കീഴടങ്ങി. തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലെ ഡോ. സിസ്റ്റർ ടെസ്സി ജോസ്, ഡോ. ഹൈദരാലി, സിസ്റ്റർ ആൻസി മാത്യു എന്നിവരാണ് പേരാവൂർ സർക്കിൾ ഇൻസ്പെക്ടർ എൻ സുനിൽ കുമാറിനു മുൻപിൽ കീഴടങ്ങിയത്. കേസിലെ മൂന്നു മുതൽ അഞ്ചു വരെ പ്രതികളാണ് ഇവർ.
ഇതോടെ കേസിൽ അറസ്റ്റിലാകാനുളള പത്തു പേരിൽ എട്ടു പേരും പൊലീസ് പിടിയിലായി. ആറും, ഏഴും പ്രതികളായ വയനാട് ക്രിസ്തുദാസി കോൺവന്റിലെ സിസ്റ്റർ ലിസ്മരിയ, ഇരിട്ടി കല്ലുമുട്ടി ക്രിസ്തുദാസി കോൺവന്റിലെ സിസ്റ്റർ അനീറ്റ എന്നിവരാണ് ഇനി പിടിയിലാകാനുളളത്. ഇവരുടെ മുൻകൂർ ജാമ്യഹർജ്ജിയിൽ ഇന്ന് ഹൈക്കോടതി വാദം കേൾക്കും.
ഇന്നു രാവിലെ 6.35നാണ് മൂവരും പേരാവൂർ സ്റ്റേഷനിലെത്തി കീഴടങ്ങിയത്.