പാലക്കാട് : നെഹ്രു ഗ്രൂപ്പിന്റെ ലക്കിടിയിലെ ലോ കോളേജിലെ വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായ നെഹ്രു കോളേജ് ഗ്രൂപ്പ് ചെയര്മാന് പി. കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. അഞ്ചാം പ്രതി വത്സലകുമാറിന്റെയും ഏഴാം പ്രതി ഗോവിന്ദൻ കുട്ടിയുടെയും ജാമ്യാപേക്ഷയും കോടതി തള്ളി. ആറാം പ്രതി സുകുമാരന്‍ മാത്രമാണ് കോടതി ജാമ്യം അനുവദിച്ചത്.
പ്രോസിക്യൂഷന്റെ വാദങ്ങൾ മുഴുവനായും അംഗീകരിച്ചു കൊണ്ടാണ് കോടതി കൃഷ്ണദാസിന് ജാമ്യം നിഷേധിച്ചത്. സമൂഹത്തിൽ സ്വാധീനം ഉള്ള പ്രതികൾ കേസ് അട്ടിമറിക്കാൻ സാധ്യതയുള്ളതിനാൽ ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. മൂന്നാം പ്രതിയും കോളേജ് നിയമോപദേശകയുമായ സുചിത്രക്ക് കഴിഞ്ഞ ദിവസം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റ് പോലീസിന്റെ നാടകമെന്നും പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്ന ജാമ്യമില്ലാ വകുപ്പുകൾ നിലനിൽക്കില്ലെന്നുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല.