തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ തീവ്രവാദിയായതിനാൽ മന്ത്രിക്ക് വേദി പങ്കിടാനാകില്ലെന്ന് സാംസ്കാരിക മന്ത്രി എ കെ ബാലന്റെ ഓഫീസ് അറിയിച്ചതായി പരാതി. നെയ്യാറ്റിൻകര തുഞ്ചൻ ഭക്തിപ്രസ്ഥാന പഠന കേന്ദ്രം ജനറൽ സെക്രട്ടറി കെ രംഗനാഥനാണ് ആരോപണം ഉന്നതയിച്ചത്.
തുഞ്ചൻ ഭക്തിപ്രസ്ഥാന പഠന കേന്ദ്രത്തിന്റെ കഴിഞ്ഞ വർഷത്തെ കർമ്മ ശ്രേഷ്ഠ പുരസ്കാരം കുമ്മനം രാജശേഖരനായിരുന്നു. ഈ വർഷത്തേത് കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ളയ്ക്കും. കഴിഞ്ഞ വർഷം കുമ്മനത്തിന് പരിപാടിക്ക് എത്താൻ കഴിയാത്തതിനെതുടർന്ന് ഇത്തവണയാണ് അവാർഡ് ദാനം നിശ്ചയിച്ചിരുന്നത്. മന്ത്രിയെ ഓഫീസിലെത്തി നേരിട്ട് ക്ഷണിച്ചു. പിന്നീട് നോട്ടീസുമായി പോയപ്പോഴും പരിപാടിക്ക് എത്താമെന്ന് മന്ത്രി സമ്മതിച്ചതാണെന്ന് പഠനകേന്ദ്രം ജനറൽ സെക്രട്ടറി കെ രംഗനാഥൻ പറഞ്ഞു.
ഓഫീസിന് വെളിയിലെത്തിയപ്പോൾ മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെന്ന് പരിചയപ്പെടുത്തിയയാൾ വിളിച്ച് പരിപാടിയിൽ മന്ത്രി എത്തില്ലെന്ന് അറിയിക്കുകയായിരുന്നു. കാരണം ചോദിച്ചപ്പോള്‍ തീവ്രവാദിയായ കുമ്മനത്തിന് അവാർഡ് നൽകാൻ മന്ത്രി വരില്ലെന്ന് വിശദീകരിച്ചതായി രംഗനാഥൻ പറഞ്ഞു. ഇതേ തുടർന്ന് അവാർഡ് ദാന പരിപാടി ഉപേക്ഷിക്കുകയായിരുന്നുവെന്നും രംഗനാഥൻ പറഞ്ഞു.