തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ സര്‍ക്കാരിന് വിമര്‍ശനം. സര്‍ക്കാര്‍ പദ്ധതികളും പ്രവര്‍ത്തനങ്ങളും ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ ബന്ധപ്പെട്ടവര്‍ പരാജയപ്പെട്ടതായി സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. സ്ത്രീസുരക്ഷ സംബന്ധിച്ച് സമീപകാലത്തുണ്ടായ സംഭവങ്ങളും കുട്ടികള്‍ പീഢനത്തിനിരയായതുമൊക്കെ സര്‍ക്കാരിന്റെ ശോഭ കെടുത്തിയെന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തി.
സിപിഎം സംസ്ഥാന നേതൃയോഗങ്ങളുടെ ഭാഗമായി തിരുവനന്തപുരത്താരംഭിച്ച സെക്രട്ടേറിയറ്റ് യോഗത്തിലാണ് സര്‍ക്കാരിനെതിരെ വിമര്‍ശനമുയര്‍ന്നത്. ആത്മപരിശോധനയെന്ന നിലയിലാണ് അംഗങ്ങള്‍ വിഷയം അവതരിപ്പിച്ചതെങ്കിലും സമീപകാല സംഭവങ്ങളെ സര്‍ക്കാര്‍ സമീപിച്ച രീതിയോടുള്ള അതൃപ്തി പ്രകടമായിരുന്നു.
സര്‍ക്കാര്‍ പദ്ധതികളും പ്രവര്‍ത്തനങ്ങളും ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ ബന്ധപ്പെട്ടവര്‍ പരാജയപ്പെട്ടതായി സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. അടുത്തിടെയായി സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായി വർദ്ധിച്ചു വരുന്ന പീഢനങ്ങളും അതിക്രമങ്ങളും സര്‍ക്കാരിന്റെ ശോഭ കെടുത്തിയെന്ന് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. സംഭവങ്ങളില്‍ കാര്യക്ഷമമായി ഇടപെടുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയതായും വിമര്‍ശനം ഉയര്‍ന്നു.
മലപ്പുറം ഉപതെരഞ്ഞെടുപ്പും താനൂര്‍ കലാപവും ചര്‍ച്ചയായ സെക്രട്ടേറിയറ്റ് യോഗത്തില്‍ ബന്ധു നിയമനത്തില്‍ ഇ.പി.ജയരാജനെതിരായ നടപടി ചര്‍ച്ചയായതായാണ് സൂചന. ജയരാജന് തെറ്റുകാരനല്ലെന്ന നിലപാട് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ച പശ്ചാത്തലത്തില്‍ ഇദ്ദേഹത്തിനെതിരെ പാര്‍ട്ടിതല നടപടികള്‍ ഉണ്ടായേക്കില്ല. അടുത്ത കേന്ദ്ര കമ്മിറ്റിയില്‍ സംസ്ഥാന നേതൃത്വത്തിന്റെ ഈ തീരുമാനം അറിയിക്കാനാണ് സാധ്യത.