കൊച്ചി: പൊലീസ് വധിച്ച നക്സലൈറ്റ് വർഗ്ഗീസ് കൊടും കുറ്റവാളിയാണെന്ന് സംസ്ഥാനസർക്കാർ ഹൈക്കോടതിയിൽ. കൊലപാതകവും, കൊളളയുമടക്കം നിരവധി കേസുകളിൽ പ്രതിയായിരുന്നു വർഗ്ഗീസെന്നും, പൊലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് വർഗ്ഗീസ് കൊല്ലപ്പെട്ടതെന്നും ആഭ്യന്തരവകുപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
നക്സൽ വർഗ്ഗീസിന്റെ ബന്ധുക്കൾ നൽകിയ ഹർജ്ജിയിൽ നിലപാടു വ്യക്തമാക്കിക്കൊണ്ടു സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സർക്കാരിന്റെ പ്രസ്താവന. വ്യാജ ഏറ്റുമുട്ടലിലൂടെയാണ് നക്സൽ വർഗ്ഗീസിനെ വധിച്ചതെന്നും, നഷ്ടപരിഹാരം നൽകണമെന്നും കാട്ടിയാണ് നക്സൽ വർഗ്ഗീസിന്റെ ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ചത്.
സംഭവത്തിൽ കീഴ്ക്കോടതിയുത്തരവ് അന്തിമമായി കാണാനാകില്ലെന്നും, സുപ്രീം കോടതിയിൽ അപ്പീൽ നിലനിൽക്കുന്ന സാഹചര്യത്തിൽ നഷ്ടപരിഹാരം നൽകാനാവില്ലെന്നും സർക്കാർ വ്യക്തമാക്കി. വയനാട്ടിലെ തിരുനെല്ലി കാട്ടിൽ വച്ച് 1970 ഫെബ്രുവരി 18നാണ് നക്സൽ നേതാവായിരുന്ന വർഗ്ഗീസ് കൊല്ലപ്പെടുന്നത്.