തിരുവനന്തപുരം: മന്ത്രിമാരുടെ പരിപാടികൾ ജില്ലാക്കമ്മറ്റിയെ അറിയിക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും, ജാഗ്രതയോടെ മുൻപോട്ടു പോകണമെന്നും സി.പി.എം സംസ്ഥാനകമ്മറ്റി. സംസ്ഥാനസർക്കാരിന്റെ പ്രവർത്തനം അവലോകനം ചെയ്യാൻ ചേർന്ന രണ്ടു ദിവസത്തെ സംസ്ഥാനകമ്മറ്റി യോഗത്തിലാണ് നിർദ്ദേശം.
ഓരോ വകുപ്പുകളിലുമുണ്ടാകുന്ന ഏതു പ്രശ്നവും അപ്പപ്പോൾ കൈകാര്യം ചെയ്യാനും, വ്യക്തത വരുത്താനും മന്ത്രിമാർ ശ്രദ്ധിക്കണം. മന്ത്രിമാർ കഴിയുന്നത്ര തലസ്ഥാനത്തു തന്നെയുണ്ടാകണം. പേഴ്സണൽ സ്റ്റാഫിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കണമെന്നും, യോഗം വിളിച്ചു ചേർത്ത് ആവശ്യമായ മാറ്റങ്ങൾ അപ്പപ്പോൾ വരുത്തണമെന്നും സംസ്ഥാന നേതൃത്വം വ്യക്തമാക്കി.
അതേസമയം ഇടതുപക്ഷത്തിന്റെ സർക്കാർ എന്ന ലേബൽ ഉയർത്തിപ്പിടിക്കുന്ന നടപടികൾ സംസ്ഥാനഭരണത്തിൽ ഉണ്ടാവണമെന്ന് പോളിറ്റ് ബ്യൂറോ അംഗങ്ങൾ പറഞ്ഞു. സെക്രട്ടേറിയറ്റിലെ പഴയ സമ്പ്രദായങ്ങൾക്കു മാറ്റം വരുത്തണമെന്നും, ആവശ്യമെന്നു കണ്ടാൽ പേഴ്സണൽ സ്റ്റാഫിനെ തന്നെ മാറ്റി നിയമിക്കാൻ ശ്രദ്ധിക്കണമെന്നും യോഗത്തിൽ നിർദ്ദേശമുയർന്നു.
പിണറായി വിജയൻ സർക്കാരിന്റെ പ്രവർത്തനങ്ങളിൽ പാർട്ടിക്കുളളിൽ തന്നെ വ്യാപകമായ അതൃപ്തി ഉയർന്ന സാഹചര്യത്തിൽക്കൂടിയാണ് സംസ്ഥാനകമ്മറ്റിയുടെ നിർദ്ദേശങ്ങളെന്നാണ് വിലയിരുത്തൽ. പാർട്ടിക്കുളളിലെ വിഭാഗീയതയും, മന്ത്രിമാരുടെയും, പാർട്ടിയോടടുത്തു നിൽക്കുന്ന മുതിർന്ന ഉദ്യോഗസ്ഥരുടെയും പെരുമാറ്റദൂഷ്യങ്ങളും ഇതിനോടകം നിരവധി തവണ വാർത്തയിലിടം നേടിയിരുന്നു. കഴിഞ്ഞ ദിവസം ലൈംഗിക വിവാദത്തിലുൾപ്പെട്ട് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ രാജിവയ്ക്കാനിടയായ സംഭവം ഇതിൽ ഏറ്റവും പുതിയതാണ്. ഇത്തരമൊരു സാഹചര്യത്തിൽ മന്ത്രിസഭയുടെ മുന്നോട്ടുളള പോക്കിനേക്കുറിച്ച് പാർട്ടിയുടെ താഴേത്തട്ടിൽ നിന്നു പോലും ആശങ്കകളുയരുന്നുണ്ട്.