ന്യൂഡൽഹി: നെഹ്റു കോളേജ് വിഷയത്തിൽ സംസ്ഥാനസർക്കാരിന് സുപ്രീംകോടതിയുടെ തിരിച്ചടി. നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി കൃഷ്ണദാസിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനസർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജ്ജി കോടതി തളളി. അതൊടൊപ്പം ജിഷ്ണുവിന്റെ അമ്മ മഹിജ സമർപ്പിച്ച ഹർജ്ജിയും സുപ്രീം കോടതി തളളി.
ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് നിലവില്‍ തെളിവുകള്‍ ഇല്ലാത്തതിനാല്‍ കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാനാകില്ലെന്ന നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്. എസ്.എ ബോബ്ഡെ, നാഗേശ്വർ റാവു എന്നിവരടങ്ങുന്ന സുപ്രീം കേടതി ബഞ്ചാണ് ഹർജ്ജി തളളിയത്. കൃഷ്ണദാസിന് കേസിൽ നേരിട്ട് പങ്കുളളതായി തെളിവില്ല. ചിലരുടെ സാക്ഷിമൊഴികൾ മാത്രമാണ് ഉളളതെന്നും കോടതി നിരീക്ഷിച്ചു. അതേസമയം നേരിട്ട് പങ്കുണ്ടെന്ന് തെളിഞ്ഞാൽ കൃഷ്ണദാസ് ജയിലിൽ പോകേണ്ടി വരുമെന്നും കോടതി ചൂണ്ടിക്കാട്ടി.
തെളിവുകള്‍ പരിശോധിക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നായിരുന്നു കോടതിയിൽ സംസ്ഥാനസര്‍ക്കാരിന്റെ നിലപാട്. സംസ്ഥാന സർക്കാരിന് വേണ്ടി സുപ്രീംകോടതിയിൽ അറ്റോർണി ജനറൽ മുഗുൾ റോത്തഗിയാണ് ഹാജരായത്. സംസ്ഥാനത്തെ സ്വാശ്രയ കോളേജുകളിലെ ഇടിമുറികൾ അടക്കം ഇല്ലാതാക്കണം എന്ന ആവശ്യവുമായാണ് ജിഷ്ണുവിന്റെ അമ്മ കെ.പി മഹിജ സുപ്രീംകോടതിയെ സമീപിച്ചത്.