കോഴിക്കോട്: കോഴിക്കോട്ട് രണ്ടര കോടിയുടെ കളളപ്പണം പിടികൂടി. മാവൂർ റോഡിൽ പ്രവർത്തിക്കുന്ന വിദേശനാണ്യ ഇടപാടു സ്ഥാപനത്തിൽ എൻഫോഴ്സ്മെന്റ് നടത്തിയ പരിശോധനയിലാണ് ഇന്ത്യൻ കറൻസിയും, വിദേശ കറൻസിയുമുൾപ്പെടെ കണക്കിൽ പെടാത്ത പണം കണ്ടെത്തിയത്.
ഈ പണം കരിപ്പൂർ വിമാനത്താവളം വഴി വിദേശത്തേക്കു കടത്തുന്നതിനായി സൂക്ഷിച്ചിരുന്നതാണെന്ന് എൻഫോഴ്സ്മെന്റ് വൃത്തങ്ങൾ പറഞ്ഞു. കറൻസി കടത്തുമായി ബന്ധപ്പെട്ട് ക്ഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റിലായ ഒരാളെ ചോദ്യം ചെയ്തതിൽ നിന്നാണ് സ്ഥാപനത്തേക്കുറിച്ചുളള വിവരം എൻഫോഴ്സ്മെന്റ് അധികൃതർക്കു ലഭിക്കുന്നത്.
കേന്ദ്രസർക്കാർ 500, 1000 രൂപയുടെ കറൻസികൾ പിൻവലിച്ചതിനേത്തുടർന്ന് ഈ സ്ഥാപനം വിദേശത്തേക്ക് കറൻസികൾ കടത്താൻ ശ്രമിച്ചിരുന്നതായി അധികൃതർക്ക് പരാതി ലഭിച്ചിരുന്നു. ഇതേത്തുടർന്ന് സ്ഥാപനം അധികൃതർ നിരീക്ഷിച്ചു വരികയായിരുന്നുവെന്നാണ് വിവരം.