പെരുമ്പാവൂർ: സ്കൂളിൽ നടന്ന മതാചാര ചടങ്ങുകളിൽ പങ്കെടുക്കാത്തതിന് വിദ്യാർത്ഥിക്ക് മാനസിക പീഡനം. എറണാകുളം പെരുമ്പാവൂരിൽ ക്രൈസ്തവ സഭാ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളിലാണ് ആറാം ക്ലാസ് വിദ്യാർത്ഥിക്ക് നിരന്തരം പീഡനം ഏറ്റുവാങ്ങേണ്ടി വന്നത്. കുട്ടിയെ മറ്റു വിദ്യാർത്ഥികളിൽ നിന്ന് ഒറ്റപ്പെടുത്തുന്നതടക്കമുളള ശിക്ഷാ നടപടികളാണ് അധികൃതർ നടപ്പാക്കിയത്.
പെരുമ്പാവൂർ വിമല സെൻട്രൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിക്കാണ് സ്കൂളിൽ പതിവായി നടത്തുന്ന കുർബാനയിലും ക്രിസ്തീയ പ്രാർത്ഥനയിലും പങ്കെടുക്കാതിരുന്നതിന്റെ പേരിൽ മാനസികപീഡനം നേരിടേണ്ടി വന്നത്. പ്രാർത്ഥനയിൽ പങ്കെടുക്കില്ലെന്നറിയിച്ചതോടെ കുട്ടിയോട് സംസാരിക്കുന്നതിൽ നിന്നും മറ്റു കുട്ടികളെ വിലക്കിയതായും മാതാപിതാക്കൾ പറയുന്നു.
കുർബാനയിൽ നിർബന്ധമായും എല്ലാ വിഭാഗംകുട്ടികളും പങ്കെടുക്കണമെന്നതാന് സ്കൂളിന്റെ നിബന്ധന. അതേസമയം അതിൽ പങ്കെടുക്കാൻ താൽപ്പര്യമില്ലെന്നറിയിച്ച വിദ്യാർത്ഥിയെ അധിക്ഷേപിക്കുകയും, ക്ലാസ്സിൽ എഴുന്നേൽപ്പിച്ചു നിർത്തുകയും വരെ അദ്ധ്യാപകർ ചെയ്തതായി വിദ്യാർത്ഥിയുടെ അമ്മ സുധാ സന്തോഷ് ജനം ടിവിയോടു പറഞ്ഞു.
സ്കൂളിൽ മലയാളത്തിൽ സംസാരിച്ചാലും കടുത്ത ശിക്ഷാനടപടികളാണ് സ്വീകരിച്ചു വരുന്നത്. ഇതിനെതിരേ നിരവധി പരാതികൾ നൽകിയെങ്കിലും അധികൃതർ ഗൗനിച്ചില്ല. മലയാളത്തിൽ ഒരു വാക്ക് സംസാരിച്ചാൽ ഒരു പീരിയഡ് ക്ലാസ്സിൽ എഴുന്നേറ്റു നിൽക്കണം. പത്തു വാക്കു സംസാരിച്ചാൽ പത്തു പീരിയഡും കുട്ടി ക്ലാസ്സിൽ എഴുന്നേറ്റു നിൽക്കണം. ഇന്ന് ഏഴു പീരിയഡുകൾ നിൽക്കുക, അവശേഷിക്കുന്ന മൂന്നു വാക്കുകൾക്ക് അടുത്ത അദ്ധ്യയനദിവസത്തെ മൂന്നു പീരിയഡുകൾ നിന്ന് ശിക്ഷാകാലാവധി പൂർത്തിയാക്കുക. നിൽക്കുന്ന സമയത്ത് മലയാളം സംസാരിച്ചാൽ ശിക്ഷ നീണ്ടു പോകും. സംസ്ഥാനത്തിന്റെ ഭരണഭാഷ കൂടിയായ മാതൃഭാഷ സംസാരിക്കുന്ന വിമല സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥിക്കു നേരിടേണ്ടി വരുന്ന കഠിനമായ ശിക്ഷാനടപടികൾ ഇപ്രകാരമാണ്.
സ്കൂളിന്റെ ഈ നടപടിക്കെതിരേ മാതാപിതാക്കൾ ചൈൽഡ് ലൈനിനെ സമീപിച്ചിരുന്നു. തുടർന്ന് മുഖ്യമന്ത്രിക്കും, വിദ്യാഭ്യാസമന്ത്രിക്കും, ജില്ലാ കളക്ടർക്കും രേഖാമൂലം പരാതി നൽകുകയും ചെയ്തു.