റിയാദ്: സൗദിയിൽ വാഹന ഇൻഷുറൻസ് പരിഷ്ക്കരിക്കുന്നു. അപകടം ഉണ്ടാക്കാത്ത ഡ്രൈവർമാർക്ക് പുതുക്കുമ്പോൾ
അടക്കേണ്ട തുകയിൽ ഇളവ് ലഭിക്കും. തുടർച്ചയായി ഒരേ ഇൻഷുറൻസ് കമ്പനിയെ ആശ്രയിക്കുന്നവർക്കും ഇളവ് ലഭിക്കുന്നതാണ്.
ഗതാഗത നിയമങ്ങൾ പാലിച്ച് സുരക്ഷിതമായി വാഹനമോടിക്കുന്ന ഡ്രൈവർമാർക്കുളള പ്രോത്സാഹനമായാണ് ഇൻഷുറൻസ് തുകയിൽ ഇളവ് നൽകുന്നത്. അപകടം ഉണ്ടാക്കിയിട്ടില്ലാത്ത ഡ്രൈവർമാർക്ക് തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കുമ്പോൾ ഇളവ് നൽകണമെന്ന് സൗദി അറേബ്യൻ മോണിറ്ററി ഏജൻസി ഉത്തരവ് ഇറക്കിയിരുന്നു. അപകടം വരുത്തിയിട്ടില്ലാത്തവർക്കും, സാധാരണക്കാർക്കും ഒരേ നിരക്കായിരുന്നു ഇതുവരെ നൽകേണ്ടിയിരുന്നത്.
വരുന്ന ശനിയാഴ്ച മുതൽ നല്ല ഡ്രൈവർമാർക്ക് ഇളവ് ലഭിച്ചു തുടങ്ങും. പതിനഞ്ചു മുതൽ മുപ്പത് ശതമാനം വരെ ഇളവാണ് അപകടം ഉണ്ടാക്കാത്ത ഡ്രൈവർമാർക്ക് ലഭിക്കുക. റോഡപകടങ്ങളിൽ വർഷം തോറും ബില്യൺ കണക്കിന് റിയാലിന്റെ നഷ്ടമാണ് രാജ്യത്തിനുണ്ടാകുന്നത്. അപകടങ്ങൾ കുറക്കുന്നതിന് ആവശ്യമായ ബോധവൽക്കരണ പരിപാടികൾ ഗതാഗത വകുപ്പ് നടത്തുന്നുണ്ട്.
അനുവദനീയ വേഗതയ്ക്ക് അപ്പുറത്ത് വാഹനം ഓടിക്കുന്നവരെയും, ചുവപ്പ് സിഗ്നൽ മറികടക്കുന്നവരെയും പിടികൂടിയാൽ വലിയ പിഴയാണ് ഒടുക്കേണ്ടി വരുന്നത്. ചില ഗതാഗത നിയമ ലംഘനങ്ങൾക്ക് ജയിൽ ശിക്ഷ വരെ ലഭിക്കുന്നതാണ്. എന്തായാലും നല്ല ഡ്രൈവർമാർക്ക് പ്രോത്സാഹനം നൽകുന്ന പദ്ധതി അപകട തോത് കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.