തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയെ സംരക്ഷിക്കാനെന്ന പേരിൽ സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കാനുളള സർക്കാർ നീക്കം കെ.എസ്.ആർ.ടി.സിയെ സ്വകാര്യ കമ്പനികൾക്ക് അടിയറവ് വയ്ക്കുന്നതിനാണെന്ന് ജീവനക്കാരുടെ സംഘടനകൾ ആരോപിക്കുന്നു. നിലവിൽ മറ്റ് സംസസ്ഥാനങ്ങളിൽ പൊതു ഗതാഗത മേഖലയെ രക്ഷിക്കുന്നതിന് നടപ്പാക്കി വിജയിച്ച മാതൃകകൾ സംസ്ഥാനത്ത് നടപ്പാക്കുകയാണ് വേണ്ടതെന്ന് കെ.എസ്.ടി.ഇ എംപ്ലോയീസ് സംഘ് ആവശ്യപ്പെട്ടു.
കെ.എസ്.ആർ.ടി.സിയെ മൂന്നു മേഖലകളായി തിരിക്കുക, ഡ്യൂട്ടി സമയം പുനഃക്രമീകരിക്കുക, ബസുകൾ സ്വകാര്യ മേഖലയിൽനിന്നും വാടകക്കെടുത്ത് സർവ്വീസ് നടത്തുക തുടങ്ങിയ പ്രധാന നിർദ്ദേശങ്ങൾ അടങ്ങിയ സുശീൽഖന്ന റിപ്പോർട്ടാണ് മുഖ്യമന്ത്രി ജീവനക്കാരുടെ സംഘടനകൾക്ക് മുന്നിൽ വച്ചത്. മൂന്നു മേഖലകളായി തിരിക്കുമ്പോൾ എന്തെല്ലാം ഗുണങ്ങളാണ് കെ.എസ്. ആർ.ടി.സിക്ക് ലഭിക്കുകയെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നില്ല.
സർക്കാരിന്റെ ആസ്തി കൂട്ടാൻ 56 ഡിപ്പോകളിൽ ഷോപ്പിംഗ് കോംപ്ലക്സുകൾ നിർമ്മിക്കാൻ വായ്പയെടുത്ത തുകയുടെ തിരിച്ചടവ് സംബന്ധിച്ചും കെ.എസ്. ആർ.ടി.സിയുടെ നിലവിലെ ബാദ്ധ്യത സർക്കാർ ഏറ്റെടുക്കുന്നത് സംബന്ധിച്ചും റിപ്പോർട്ടിൽ പരാമർശമില്ലെന്നും സംഘടനകൾ പറയുന്നു.
സുശീൽ ഖന്നയുടെ റിപ്പോർട്ട് നടപ്പാക്കി ഒരു സ്ഥാപനവും രക്ഷപ്പെട്ടതായി അറിവില്ല. ഈ സാഹചര്യത്തിലാണ് റിപ്പോർട്ട് നടപ്പാക്കാൻ സർക്കാർ നീക്കം നടത്തുന്നത്.
പൊതു ഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സിയെ ലാഭത്തിലേക്ക് കൊണ്ടുവരണമെങ്കിൽ ഇത്തരത്തിൽ ലാഭകരമാക്കി മാറ്റിയ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ മാതൃക നടപ്പാക്കണമെന്ന ആവശ്യവും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ ചർച്ചയിൽ ഉയർന്നു. എന്നാൽ നിലവിൽ സുശീൽ ഖന്നയും സി.ഐ.ടി.യുവും മുന്നോട്ടു വയ്ക്കുന്ന അജണ്ട നടപ്പാക്കി കെ.എസ്.ആർ.ടി.സിയെ സ്വകാര്യമേഖലയുടെ കൈകളിൽ എത്തിക്കാനുളള ശ്രമമാണ് എൽ.ഡി.എഫ് സർക്കാർ നടത്തുന്നതെന്നാണ് ജീവനക്കാരുടെ പ്രതിപക്ഷ സംഘടനകൾ ആരോപിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങളാകും വരും ദിവസങ്ങളിൽ ഉയർന്നുവരുക.