കോഴിക്കോട്: പരീക്ഷ മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണു പ്രണോയ് സഹപാഠികള്‍ക്ക് അയച്ച ശബ്ദ സന്ദേശവും വാട്ട്സ് ആപ്പ് മെസേജുകളും അന്വേഷണ സംഘത്തിന് ലഭിച്ചു. ജിഷ്ണുവിന്റെ ഫോണില്‍ നിന്നയച്ച ഇത്തരം സന്ദേശങ്ങളാണ് നെഹ്റു കോളേജ് മാനേജ്മെന്റില്‍ അപ്രീതി ഉണ്ടാക്കിയതെന്നാണ് പൊലീസിന്റെ നിഗമനം.
ജിഷ്ണുവിന്റെ ഫോണില്‍ നിന്ന് തന്നെയാണ് ഈ വിവരങ്ങള്‍ അന്വേണസംഘത്തിന് ലഭിച്ചത് നിർണ്ണായക തെളിവാകുമെന്നാണ് കരുതുന്നത്. പരീക്ഷ മാറ്റി വയ്ക്കാന്‍ വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചതും ഇതിനായി വിദ്യാർത്ഥികളെ രഹസ്യമായി സംഘടിപ്പിക്കാന്‍ ശ്രമിച്ചതുമൊക്കെ നെഹ്റു കോളേജ് മാനേജ്മെന്റില്‍ അതൃപ്തി ഉണ്ടാക്കുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയായിട്ടാകാം ജിഷ്ണുവിനെ കോളേജില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ചതെന്നും കരുതപ്പെടുന്നു.
എന്തായാലും ഇപ്പോള്‍ ഫോണില്‍ നിന്ന് ലഭിച്ച വിവരങ്ങളെല്ലാം പൊലീസ് ഉടന്‍ തന്നെ കോടതിക്ക് മുന്നില്‍ സമര്‍പ്പിക്കുമെന്നാണ് കരുതപ്പെടുന്നത്. അങ്ങനെ സംഭവിച്ചാല്‍ കേസിലെ പ്രതികള്‍ക്കെതിരെയുളള കുരുക്ക് മുറുകാനും കേസ് അന്വേഷണം നിര്‍ണായക വഴിത്തിരിവിലേക്ക് എത്താനും സാദ്ധ്യതയുണ്ട്.
ജിഷ്ണു എങ്ങനെയാണ് മാനേജ്മെന്റിന് അനഭിമതനായത് എന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത് വന്നതോടെ കേസിന് ഇത് ഏറെ ഗുണകരമാകുമെന്നാണ് ജിഷ്ണുവിന്റെ അഭ്യുദയകാംക്ഷികളുടെ പ്രതീക്ഷ. എങ്കിലും സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ ഇല്ലാത്തതും ഏതാനും പൊലീസ് ഉദ്യോഗസ്ഥരുടെ നിസഹകരണവും കേസ് അന്വേഷണത്തെ മന്ദഗതിയിലാക്കുമെന്ന ആശങ്ക ജിഷ്ണുവിന്റെ അമ്മ മഹിജ ഉള്‍പ്പടെയുളള ബന്ധുക്കള്‍ക്ക് ഇപ്പോഴുമുണ്ട്. ഇത് കൂടി പരിഹരിക്കാന്‍ മുഖ്യമന്ത്രി ഉൾപ്പെടെയുളളവര്‍ അനുകൂല നിലപാടുകള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.