കൊച്ചി : സംസ്ഥാന വിവരാവകാശ കമ്മീഷനില്‍ ഒഴിഞ്ഞുകിടക്കുന്ന അഞ്ച് തസ്തികകളില്‍ നിയമനം നടത്താന്‍ ഇനിയും നടപടികളില്ല.കഴിഞ്ഞ രണ്ട് വര്‍ഷമായി ഒഴിഞ്ഞുകിടക്കുകയാണ് ഈ തസ്തികകള്‍.
2017 ഫെബ്രുവരി 28 വരെ പതിമൂവായിരത്തി അമ്പത് അപേക്ഷകളാണ് സംസ്ഥാന വിവരാവകാശ കമ്മീഷന് കീഴില്‍ തീരുമാനമൊന്നുമാകാതെ കെട്ടിക്കിടക്കുന്നത്.വിവരാവകാശ കമ്മീഷന് കീഴില്‍ ഒഴിഞ്ഞുകിടക്കുന്ന അഞ്ച് തസ്തികകളാണ് ഇതിന്റെ മുഖ്യകാരണവും. സംസ്ഥാന വിവരാവകാശ കമ്മീഷനില്‍ അംഗമായി മുഖ്യവിവരാവകാശ കമ്മീഷണര്‍ മാത്രമാണ് നിലവിലുള്ളത്.
ബാക്കിയുള്ള തസ്തികകളില്‍ നിയമനം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി ഈ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്നും വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.മറുപടി നല്കാന് വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ലക്ഷങ്ങള്‍ ജീവനക്കാരില്‍ നിന്ന് പിഴയായി ഈടാക്കിയിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.വിവരാവകാശ രേഖകള്‍ പ്രകാരം 2017 ഫെബ്രുവരി 20 വരെ 26ലക്ഷത്തി 46ആയിരത്തി അറുനൂറ്റി മൂന്ന് രൂപയാണ് ഉദ്യോഗസ്ഥരില്‍നിന്ന് പിഴയായി പിരിച്ചെടുത്തിട്ടുള്ളത്.
അതേ സമയം 2011 ഏപ്രില്‍ ഒന്നുമുതല്‍ 2017വരെ എത്ര പേര് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിട്ടുണ്ടെന്നതിന് കമ്മീഷന്റെ കയ്യിൽ കണക്കുകളൊന്നുമില്ല.