കൊച്ചി. പുതിയ രീതിയിലുളള ഡ്രൈവിംഗ് ടെസ്റ്റിന് ഹൈക്കോടതിയുടെ താൽക്കാലിക സ്റ്റേ. പുതിയ രീതി ഉടൻ നടപ്പിലാക്കരുതെന്നും, ഇത് പരിശീലിപ്പിക്കുന്നതിന് ആവശ്യമായ സമയം അനുവദിക്കണമെന്നു കാണിച്ച് ഡ്രൈവിംഗ് സ്കൂളുകൾ സമർപ്പിച്ച ഹർജ്ജിയിന്മേലാണ് വിധി.
അടുത്തമാസം 15 വരെ പുതിയ രീതി നടപ്പാക്കരുതെന്നാണ് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുളളത്. അതുവരെ പഴയ രീതി തന്നെ തുടരണമെന്നു കാട്ടി ഗതാഗത കമ്മീഷണർ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
മൂന്നു ഘട്ടങ്ങളിലായുളള പരീക്ഷയാണ് പുതിയ രീതിയിലുളള ഡ്രൈവിംഗ് ടെസ്റ്റിൽ ആവിഷ്കരിച്ചിട്ടുളളത്. ഇലക്ട്രോണിക് ഡ്രൈവിംഗ് ടെസ്റ്റ്, ഗ്രേഡിയന്റ് ടെസ്റ്റ്, എച്ച് ടെസ്റ്റ് എന്നിവയാണവ. നേരത്തേ എച്ച് ടെസ്റ്റിന് വശങ്ങളിൽ കമ്പി സ്ഥാപിച്ചിരുന്നത് നീക്കം ചെയ്തിട്ടുണ്ട്. പൂർണ്ണമായും റിയർ വ്യൂ മിററിൽ നോക്കി വേണം റിവേഴ്സ് എടുക്കാൻ. പരമ്പരാഗത രീതിയിൽ ഡ്രൈവിംഗ് പരീക്ഷയ്ക്കു പരിശീലനം നേടിയവർക്ക് ഈ ടെസ്റ്റുകൾ മറികടക്കുക ദുഷ്കരമാണ്. അതേസമയം വിദേശരാജ്യങ്ങളിൽ കാലങ്ങളായി തുടർന്നു വരുന്ന ഡ്രൈവിംഗ് പരീക്ഷാരീതിയാണിത്. അവിടങ്ങളിൽ ഇതു കൂടാതെ റോഡ് ടെസ്റ്റ് കൂടി ഡ്രൈവിംഗ് ടെസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വർദ്ധിച്ചു വരുന്ന വാഹനപ്പെരുപ്പം കൂടുതൽ സൂക്ഷ്മമായ ഡ്രൈവിംഗ് വൈദഗ്ധ്യം ആവശ്യപ്പെടുന്നുണ്ട്. തിരക്കു കൂടിയ നിരത്തുകളും, വാഹനങ്ങളുടെ വർദ്ധനയും കണക്കാക്കി അപകടരഹിതമായ ഡ്രൈവിംഗ് വൈദഗ്ധ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരീക്ഷാരീതി ആവിഷ്കരിച്ചിട്ടുളളത്.