കണ്ണൂർ: ഇരിട്ടിയിൽ പീഡനത്തേത്തുടർന്ന് എഴുപതുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ സി.പി.എം പ്രവർത്തകൻ അറസ്റ്റിൽ. സി.പി.എം പന്നിമൂല ബ്രാഞ്ച് കമ്മറ്റിയംഗം പി.എം രാജീവനെയാണ് പേരാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ജനാധിപത്യമഹിളാ അസോസിയേഷൻ നേതാവിന്റെ സഹോദരൻ കൂടിയാണ് അറസ്റ്റിലായ പ്രതി. ഇയാളെ രക്ഷിക്കുന്നതിനായി സി.പി.എം നേതൃത്വത്തിന്റെ ഭാഗത്തു നിന്നും വ്യാപക ശ്രമങ്ങൾ നടന്നിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ലൈംഗിക പീഡനം നടന്നതായി വ്യക്തമായിട്ടും പ്രതിയെ കസ്റ്റഡിയിലെടുത്ത് അഞ്ചു ദിവസം കഴിഞ്ഞാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്.
പ്രതിയെ രക്ഷിക്കാൻ സി.പി.എമ്മിന്റെ നേതൃത്വത്തിൽ ശ്രമങ്ങളുണ്ടായതിനേത്തുടർന്ന് അറസ്റ്റ് വൈകുന്നതിനെതിരേ ഭാരതീയ ജനതാപാർട്ടിയടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ജനകീയ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താൻ പൊലീസ് തയ്യാറായതെന്നാണ് വിവരം.