തൃശ്ശൂര്‍: മാള മെറ്റ്സ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എ.ബി.വി.പി നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാർജ്ജില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ മാള പൊലീസ് സ്റ്റേഷന് പരിധിയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂർണം. പൊലീസ് അതിക്രമത്തിനെതിരെ സംസ്ഥാനത്തെ ക്യാമ്പസുകളിൽ എ.ബി.വി.പി പഠിപ്പ് മുടക്കി പ്രതിഷേധിച്ചു.
പൊലീസ് നടത്തിയ ലാത്തിച്ചാർജ്ജിൽ ദേശീയ നിർവ്വാഹക സമിതിയംഗം എ പ്രസാദ്, സംസ്ഥാന വർക്കിംഗ് കമ്മറ്റിയംഗം അജിത്ത് എന്നിവർക്ക് ഗുരുതര പരിക്കുകളേറ്റിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് മാള പൊലീസ് സ്റ്റേഷൻ പരിധിയിൽ സംഘപരിവാർ ഇന്ന് ഹർത്താൽ ആചരിച്ചത്.
മാള സ്റ്റേഷൻ പരിധിയിൽ ഹർത്താൽ പൂർണമാണ്. കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. കൂടാതെ നേതാക്കൾക്കെതിരെ നടന്ന ഈ അതിക്രമത്തിനെതിരെ എ.ബി.വി.പി സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കുകയും ചെയ്തു. പ്രതിഷേധത്തിന്റെ ഭാഗമായി എ.ബി.വി.പി സംസ്ഥാന സമിതിയംഗം സി.എസ് അനുമോദ് METS എഞ്ചിനീയറിംഗ് കോളേജിന് മുന്നിൽ നടത്തുന്ന 48 മണിക്കൂർ ഉപവാസം തുടരുകയാണ്.
ഇന്റേണല്‍ മാര്‍ക്കിന്റെയും ഹാജരിന്റെയും പേരില്‍ മാനസികമായി പീഡിപ്പിക്കുന്നു എന്നാരോപിച്ചാണ് തൃശ്ശൂര്‍ മാള മെറ്റ്സ് എഞ്ചിനീയറിംഗ് കോളേജില്‍ വിദ്യാർത്ഥികള്‍ സമരം നടത്തുന്നത്. അനാവശ്യമായി ഫൈന്‍ ഈടാക്കുന്നുവെന്നും വിദ്യാർത്ഥികള്‍ ആരോപിക്കുന്നു.