തിരുവനന്തപുരം:കേരളാ സര്വ്വകലാശാല സ്റ്റുഡന്റസ് സർവ്വീസ് ഡയറക്ടർ ഡോ ടി വിജയലക്ഷ്മിയ്ക്കെതിരെ വധ ഭീഷണി മുഴക്കിയ ഡിവൈഎഫ്ഐ നേതാവ് എഎ റഹീമിനെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.
തനിക്കുണ്ടായ അപമാനത്തെപ്പറ്റി ഡോ വിജയലക്ഷ്മി മുഖ്യമന്ത്രിയും ഡിജിപിയും അടക്കമുള്ളവർക്ക് ദിവസങ്ങൾക്ക് മുൻപ് തന്നെ പരാതി നൽകിയെന്നാണ് അറിയാൻ കഴിയുന്നത്. എന്നിട്ടും സംഭവത്തിൽ കേസെടുക്കാൻ പൊലീസ് തയ്യാറായില്ല എന്നത് ഗുരുതരമായ സ്ഥിതിയാണ്. നേരിട്ട് പരാതി കിട്ടിയിട്ടും അതിൻമേൽ നടപടി എടുക്കാൻ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം.
വിവിധ വിഷയങ്ങളിൽ സിപിഎം നിലപാട് വ്യക്തമാക്കാൻ ചാനൽ ചർച്ചകളിൽ വരുന്നയാളുമാണ് റഹിം. അത്തരമൊരാൾ തന്നെ സ്ത്രീത്വത്തെ അപമാനിക്കാൻ നേതൃത്വം നൽകിയത് സിപിഎമ്മിന്റെ അപചയമാണ്.
സിപിഎം-ഡിവൈഎഫ്ഐ നേതാക്കൾ തന്നെ സ്ത്രീ പീഡകരായി മാറിയ കേരളത്തിൽ സ്ത്രീ സുരക്ഷ എന്നത് വിദൂര സ്വപ്നം മാത്രമാണ്. സ്ത്രീപീഡകരുടെ സംരക്ഷകരായി സിപിഎം സർക്കാർ മാറി. സ്ത്രീ സുരക്ഷക്ക് പ്രാമുഖ്യം നൽകുന്ന സർക്കാരാണ് തന്റേതെന്ന അവകാശവാദം ഇനിയെങ്കിലും പിണറായി വിജയൻ അവസാനിപ്പിക്കണം.
കേരളാ സർവകലാശാല യൂണിയൻ കലോത്സവവുമായി ബന്ധപ്പെട്ട് ഉയരുന്ന സാമ്പത്തിക ക്രമക്കേടുകളെപ്പറ്റിയും സിപിഎം നേതാക്കളുടെ അനർഹമായ കൈകടത്തലിനെപ്പറ്റിയും അന്വേഷണം നടത്തണമെന്നും കുമ്മനം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
അതേസമയം ഡോ.ടി. വിജയലക്ഷ്മിയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതിന് നേതൃത്വം നൽകിയ എ. എ. റഹീമിനെ സിൻഡിക്കേറ്റിൽ നിന്ന് പുറത്താക്കണമെന്ന് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരൻ ആവശ്യപ്പെട്ടു. ഡോ.വിജയലക്ഷ്മിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ റഹിമിനെതിരെ കേസെടുത്ത് നിയമത്തിന് മുന്നിൽ കൊണ്ടുവരണം.
സിൻഡിക്കേറ്റുപോലുള്ള സർവകലാശാല ഉന്നത സമിതികളിൽ ഗുണ്ടാസംസ്കാരം മാത്രമുള്ളവരെ ഉൾപ്പെടുത്തുന്നത് അവസാനിപ്പിക്കാൻ ഇനിയെങ്കിലും രാഷ്ട്രീയ നേതൃത്വങ്ങൾ തയ്യാറാകണം. മൂന്നര മണിക്കൂറോളം ഒരു അദ്ധ്യാപികയെ തടഞ്ഞു വയ്ക്കുകയും വെള്ളം കുടിക്കാൻ പോലും അനുവദിക്കാതെയും ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്ത സംഭവം കാടത്തമാണ്. സ്ത്രീകളോടുള്ള സി.പി. എമ്മിന്റെ സമീപനമാണ് ഇത് വെളിവാക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.