ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തന്റെ സ്വപ്നങ്ങളെ തകർത്തു കളഞ്ഞെന്ന് അഴിമതിവിരുദ്ധ പോരാട്ടങ്ങളിലൂടെ ശ്രദ്ധാകേന്ദ്രമായി മാറിയ അണ്ണാ ഹസാരെ. ഷുംഗ്ലു കമ്മറ്റി റിപ്പോർട്ടിലെ കെജ്രിവാളിനെതിരായ പരാമർശങ്ങൾ തന്നെ അത്യധികം വേദനിപ്പിച്ചതായും അണ്ണാ ഹസാരെ മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞു.
അഴിമതിക്കെതിരായ പ്രവർത്തനങ്ങളിൽ എന്നോടൊപ്പം ചേർന്നു പ്രവർത്തിച്ചയാളാണ് കെജ്രിവാൾ. ആ സമയം വിദ്യാസമ്പന്നരായ പുതുതലമുറ അഴിമതിയിൽ നിന്നും ഭാരതത്തെ കര കയറ്റുമെന്ന് ഞാൻ വിശ്വസിച്ചു. അതേസമയം അത് വെറുമൊരു സ്വപ്നം മാത്രമായിരുന്നുവെന്നും, ആ സ്വപ്നം തകർക്കപ്പെട്ടുവെന്നും ഹസാരെ പറഞ്ഞു.
കെജ്രിവാൾ ആം ആദ്മി പാർട്ടി സ്ഥാപിച്ചു മാറിയപ്പോൾ എത് ഈശ്വരനിശ്ചയമാണെന്നു താൻ കരുതിയിരുന്നതായും അല്ലാത്ത പക്ഷം തന്റെ വിശ്വാസ്യത കൂടി കളങ്കപ്പെട്ടു പോകുമായിരുന്നെന്നും അണ്ണാ ഹസാരെ വ്യക്തമാക്കി. കെജ്രിവാൾ മുഖ്യമന്ത്രിയായതിനു ശേഷവും കെജ്രിവാളിനെ കാണണമെന്നു താൻ ആഗ്രഹിച്ചിരുന്നില്ലെന്ന് ഹസാരെ വ്യക്തമാക്കി. ഇപ്പോൾ എനിക്കു മനസ്സിലാകുന്നു, എന്നെ എന്തുകൊണ്ടാണ് എപ്പോഴും ഗുരു എന്ന് വിശേഷിപ്പിക്കാൻ കെജ്രിവാൾ ശ്രമിച്ചിരുന്നതെന്ന്; ഹസാരെ പറഞ്ഞു. ദൈവമാണ് തന്നെ രക്ഷിച്ചതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.