കൊല്ലം: പരവൂർ പുറ്റിങ്ങൽ ഇരകളെ അവഗണിച്ച് സംസ്ഥാന സർക്കാർ. പുറ്റിങ്ങൽ വെടിക്കെട്ട് അപകടം നടന്ന് ഒരു വർഷം പൂർത്തിയാകുമ്പോഴും കിടപ്പാടം നഷ്ട്ടപ്പെട്ടവർക്ക് നഷ്ട പരിഹാര തുക നൽകിയിട്ടില്ല. പുറ്റിങ്ങൽ ക്ഷേത്ര പരിസരത്ത് നിരവധി കുടുംബങ്ങൾക്കാണ് നഷ്ടപരിഹാര തുക നൽകാനുളളത്. നഷ്ടപരിഹാരത്തുക വിതരണം ചെയ്യുന്നതിൽ വരെ സംസ്ഥാനസർക്കാർ രാഷ്ട്രീയം കലർത്തുന്നുവെന്നാണ് ആക്ഷേപം.
കാലം മാറിയാലും കെടുകാര്യസ്ഥത മാറില്ലെന്ന് വ്യക്തമാക്കുന്ന കാഴ്ച്ചകളാണ് അവിടെ ഇന്നും കാണാനുളളത്. നാല് മാസം മുൻപ് ജനം ടി വി സംഘം പകർത്തിയ ഓമനയുടെ ദുരന്തത്തിൽ തകർന്ന വീട് ഇന്നും അതേപടിതന്നെ അവിടെയുണ്ട്. അപകടത്തിൽ പൊട്ടിത്തെറിച്ച കോൺക്രീറ്റ് പാളികൾ പതിച്ചു തകർന്നതാണ് ഓമനയുടെ വീട്. അന്ന് എങ്ങനെയായിരുന്നോ അതേ രൂപത്തിൽ തന്നെയാണ് വെടിക്കെട്ട് ദുരന്തത്തിൽ നാശം സംഭവിച്ച ഈ വീട് ഇന്നും ഉളളത്. പൊളിഞ്ഞു വീഴാറായ മേൽക്കൂര, വിണ്ടു കീറിയ ചുവരുകൾ. ഉഗ്രസ്ഫോടനത്തിന്റെ ശബ്ദത്തിൽ ഓമനയുടെ ചെവിയ്ക്ക് ഗുരുതരമായ തകരാർ സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടുണ്ട്. ഓമനയുടെ മാത്രം അവസ്ഥയല്ല ഇത്. പുറ്റിങ്ങൽ ക്ഷേത്രപരിസരത്തെ അഞ്ചോളം കുടുംബങ്ങളിലെ ദുരന്തബാധിതർക്ക് നയാ പൈസ സർക്കാർ നഷ്ടപരിഹാരം നൽകിയിട്ടില്ല.
നാടിനെ നടുക്കിയ ഒരു വൻ ദുരന്തം നടന്നിട്ടും, വിഷയത്തിൽ കേന്ദ്രസർക്കാരിന്റെയും, പ്രധാനമന്ത്രിയുടെയും വരെ നേരിട്ടുളള ഇടപെടലുണ്ടായിട്ടും വിഷയത്തോട് സംസ്ഥാനസർക്കാർ കാണിക്കുന്ന അലംഭാവം പ്രതികരിക്കാൻ പോലുമാവാതെ ദുരന്തത്തിൽ തകർന്ന ഒരു ജനതയോടുളള കുറ്റകരമായ ഉപേക്ഷയാണ്.