തിരുവനന്തപുരം: വിശ്വസിച്ച പാർട്ടി വിഷമിപ്പിച്ചതിൽ അത്യധികം വിഷമമുണ്ടെന്ന് ജിഷ്ണു പ്രണോയിയുടെ അച്ഛൻ. മകന്റെ ജീവനേക്കാൾ വലുതല്ല സർക്കാർ നൽകിയ ധനസഹായമായ പത്തു ലക്ഷം രൂപ. മകന് നീതി ലഭിക്കുന്നില്ലെങ്കിൽ സർക്കാർ നൽകിയ ധനസഹായം മടക്കി നൽകുമെന്നും ജിഷ്ണുവിന്റെ അച്ഛൻ ജനം ടിവിയോടു പറഞ്ഞു.
ജിഷ്ണുവിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിയെ കാണാനെത്തിയ ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്ക് പൊലീസിൽ നിന്നും ഏറ്റു വാങ്ങേണ്ടി വന്നത് ക്രൂരമായ മർദ്ദനമാണ്. ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന മഹിജ നീതി ലഭിക്കുന്നതു വരെ നിരാഹാരം തുടരുമെന്ന ദൃഢനിശ്ചയത്തിലാണ്.
അതേസമയം മഹിജയ്ക്ക് പൊലീസ് മർദ്ദനമേറ്റ വിവരം നിഷേധിക്കുകയാണ് മുഖ്യമന്ത്രി പിണറായിവിജയൻ ചെയ്തത്. പൊതുഖജനാവിൽ നിന്നും നൽകിയ ധനസഹായത്തിനു പോലും മുഖ്യമന്ത്രി ആവർത്തിച്ചു കണക്കു പറഞ്ഞ സാഹചര്യത്തിലാണ് നീതി ലഭ്യമായില്ലെങ്കിൽ പണം മടക്കി നൽകുമെന്ന് ജിഷ്ണുവിന്റെ കുടുംബം വ്യക്തമാക്കിയത്.