തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിക്ക് സമീപം ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ നന്ദന്‍കോട് സ്വദേശി രാജ് തങ്കവും കുടുംബവുമാണ് കൊല്ലപ്പെട്ടതെന്നു സ്ഥിരീകരിച്ചു. മൃതദേഹങ്ങള്‍ വെട്ടി നുറുക്കിയ ശേഷം കത്തിച്ച നിലയിലായിരുന്നു. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ഇവരുടെ മകനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
ഇന്നലെ രാത്രി വീടിനുളളില്‍ നിന്നും പുകയുയരുന്നത് കണ്ട അയല്‍വാസികള്‍ ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചതോടെയാണ് നാടിനെ നടുക്കിയ കൊലപാതക വിവരം പുറത്തറിയുന്നത്. നന്ദന്‍കോട് സ്വദേശികളായ പ്രൊഫസര്‍ രാജ് തങ്കം, ഡോക്ടര്‍ ജീന്‍ പദ്മ, ഇവരുടെ മകള്‍ കരോലിന്, മുത്തശ്ശി തങ്കം എന്നിവരാണ് മരിച്ചത്. മൂന്ന് മൃതദേഹങ്ങള്‍ വെട്ടിനുറുക്കിയ ശേഷം കത്തിച്ച നിലയിലും ഒരെണ്ണം തല വെട്ടിമാറ്റിയ നിലയിലുമാണ്. വീടിന് സമീപത്തു നിന്നും കൊലയ്ക്കുപയോഗിച്ചതെന്ന് കരുതുന്ന മഴുവും വടിവാളും കണ്ടെത്തിയിട്ടുണ്ട്.
അതേസമയം സംഭവത്തിന് പിന്നാലെ ഇവരുടെ മകന് ജീന്‍ കേദലിനെ കാണാതായിട്ടുണ്ട്. ക്രൂരകൃത്യത്തിനു പിന്നില്‍ ഇയാളാകുമെന്ന സംശയത്തില്‍ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. കൊലപാതകം നേരത്തെ തന്നെ നടന്നിരിക്കാമെന്നും പിന്നീട് വീടിനു തീവയ്ക്കാന്‍ ശ്രമിച്ചതാകാമെന്നുമാണ് പൊലീസിന്റെ നിഗമനം.
ജീന്‍ കേദല്‍ മയക്കുമരുന്നിന് അടിമയാണെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.