മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടൂപ്പിൽ സിപി.എമിന്റെ ഇരട്ടത്താപ്പ് പുറത്ത്. പിഡിപി വർഗീയപാർട്ടിയല്ലെന്ന് മലപ്പുറം ഇടത് സ്ഥാനാർത്ഥി എം.ബി ഫൈസൽ. തെരഞ്ഞെടുപ്പിൽ പിഡിപിയുടെ വോട്ട് വാങ്ങുന്നതിൽ ധാർമ്മികമായി തെറ്റില്ലെന്നും വിവാദങ്ങൾ തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കില്ലെന്നും സ്ഥാനാർത്ഥി പറഞ്ഞു.
മത വർഗീയ പാർട്ടികളുടെ വോട്ട് തങ്ങൾക്ക് വെണ്ടെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രണ്ടു ദിവസം മുൻപു വരെ നടത്തിയ ആദർശ ധീര പ്രസംഗം. എന്നാൽ കഴിഞ്ഞ ദിവസം പിഡിപി എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ വർഗീയ പാർട്ടിയെന്ന നിർവചനം പോലും സിപിഎം വിഴുങ്ങി. ഇപ്പോൾ പിഡിപി മത വർഗീയ പാർട്ടിയല്ലെന്ന കണ്ടെത്തലാണ് എൽഡിഎഫ് സ്ഥാനാർത്ഥി എംബി ഫൈസൽ കണ്ടെത്തിയിരിക്കുന്നത്.
പിഡിപിയുടെ വോട്ട് വാങ്ങുന്നതിൽ ധാർമികമായി പ്രശ്നങ്ങളില്ലെന്നും ഫൈസൽ പറഞ്ഞു വയ്ക്കുന്നു. സംസ്ഥാന സർക്കാറിനെതിരെയുള്ള വിവാദങ്ങൾ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ഫൈസൽ നിരീക്ഷിക്കുന്നു.