ന്യൂഡൽഹി: പിണറായിവിജയന്റെ നേതൃത്വത്തിലുളള സംസ്ഥാനസർക്കാരിനെ രൂക്ഷമായി പരിഹസിച്ച് സുപ്രീം കോടതി. ഡി.ജി.പി സ്ഥാനത്തു നിന്നും തന്നെ മാറ്റിയതിനെതിരേ മുൻ സംസ്ഥാന പൊലീസ് മേധാവി ടി.പി സെൻകുമാർ സമർപ്പിച്ച ഹർജ്ജിയിൽ വാദം കേൾക്കുകയായിരുന്നു സുപ്രീം കോടതി.
ജിഷ വധക്കേസിലെ അന്വേഷണം പാളിച്ചയായിരുന്നെന്നു കാരണം പറഞ്ഞാണ് പിണറായി സർക്കാർ സെൻകുമാറിനെ മാറ്റിയത്. ജിഷ്ണുവിന്റെ കേസിൽ മഹിജ അഞ്ചു ദിവസം നിരാഹാരം കിടന്നില്ലേയെന്നും, എന്നിട്ടു ഡി.ജി.പിയെ മാറ്റിയിരുന്നോയെന്നുമാണ് സുപ്രീം കോടതി ചോദിച്ചത്. സുപ്രീം കോടതി ജസ്റ്റിസ് ബി. ലോക്കൂറിന്റേതാണ് പരാമർശം.
കേസിൽ വാദം കേൾക്കുന്നത് രണ്ടുദിവസം മാറ്റി വയ്ക്കണമെന്ന സംസ്ഥാനസർക്കാരിന്റെ അപേക്ഷ സുപ്രീം കോടതി തളളിയിരുന്നു. സത്യവാങ്മൂലങ്ങൾ സമർപ്പിക്കേണ്ടതുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് കേസ് നീട്ടി വയ്ക്കാൻ സംസ്ഥാനസർക്കാർ സമയം ചോദിച്ചത്. അതേസമയം ഉയർന്ന ഉദ്യോഗസ്ഥർ ഡൽഹിയിലുണ്ടായിട്ടും എന്തുകൊണ്ടാണ് സത്യവാങ്മൂലം നൽകാത്തതെന്നു ചോദിച്ചുകൊണ്ടാണ് സുപ്രീം കോടതി ആവശ്യം തളളിയത്.