ഖത്തർ: ഇത്തവണ ഖത്തറിൽ വേനല്‍ച്ചൂട് കനക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കനത്ത ചൂട് നിര്‍മാണമേഖലയിലെ തൊഴിലാളികളിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ മുന്‍കരുതലുകള്‍ സ്വീകരിക്കണം.
അതിശൈത്യവും കനത്തമഴയും കടന്ന് രാജ്യം വേനല്‍ച്ചൂടിലേക്ക് പ്രവേശിച്ചു. ഇത്തവണ ചൂടുകനക്കുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. അകത്തും പുറത്തും ജോലിചെയ്യുന്നവര്‍ ആരോഗ്യകാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതും വേനല്‍ക്കാലത്താണ്. ഗള്‍ഫ് നാടുകളില്‍ പ്രത്യേകിച്ച് നിര്‍മാണമേഖലയിലെ തൊഴിലാളികളില്‍ ആരോഗ്യപ്രശ്നങ്ങളും മറ്റുമുണ്ടാകുന്നതും വീട്ടിനുള്ളില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് പോലുള്ള അപകടങ്ങളും ധാരാളമായി സംഭവിക്കുന്നതുമെല്ലാം വേനല്‍ക്കാലത്താണ്.
ശരീരോഷ്മാവിനെ ആശ്രയിച്ചാണ് ഓരോ വ്യക്തിയിലും ചൂടുകാലരോഗങ്ങള് പിടിപെടുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, വൃക്കരോഗങ്ങള്‍ എന്നിവയുള്ളവരില്‍ ചൂടുകാലരോഗങ്ങള് വളരെവേഗം പിടിപെടും. അതുകൊണ്ട് ഇത്തരം പ്രശ്നങ്ങള്‍ ഉള്ളവര്‍ ചൂട് കനക്കുന്നതിനുമുമ്പുതന്നെ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണ്.
50 ഡിഗ്രി ചൂടില്‍ പത്തുമിനിറ്റ് പുറത്തുനിന്നെന്നുകരുതി രോഗങ്ങള്‍ പിടിപെടണമെന്നില്ല. പക്ഷേ, അരമണിക്കൂറോ അതിലധികമോ ഈ ചൂടില്‍ നിന്നാല്‍ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായേക്കാമെന്നാണ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. ചൂടുകാലത്ത് തലവേദന, ഛര്‍ദി, അമിതമായ ക്ഷീണം, തൊണ്ട വരളുക എന്നീ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ നന്നായി വെള്ളംകുടിക്കുകയും ആവശ്യത്തിന് വിശ്രമമെടുക്കുകയും വേണം.