ലാഹോർ: പാകിസ്ഥാനിൽ വീണ്ടും സാമുദായിക ന്യൂനപക്ഷങ്ങൾക്കു നേരേ വംശീയ അക്രമം. അഹ്മദി സമുദായാംഗമായ താഹിറ പർവീൺ മാലിക് എന്ന 61 കാരിയാണ് സ്വന്തം വീട്ടിൽ കൊല ചെയ്യപ്പെട്ടത്. പഞ്ചാബ് യൂണിവേഴ്സിറ്റിയുടെ മൈക്രോബയോളജി & മോളിക്യുലാർ ജെനിറ്റിക്സ് വിഭാഗം പ്രൊഫസറാണ് താഹിറ.
യൂണിവേഴ്സിറ്റി കാമ്പസിനകത്തുളള തന്റെ ഔദ്യോഗികവസതിയിൽ ഒറ്റയ്ക്കായിരുന്നു താഹിറയുടെ താമസം. താഹിറ ഫോൺകോളുകൾ സ്വീകരിക്കാതിരുന്നതിനേത്തുടർന്ന് മകൾ യൂണിവേഴ്സിറ്റി ഭരണവിഭാഗത്തെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസും, യൂണിവേഴ്സിറ്റി അധികൃതരും ചേർന്നു നടത്തിയ പരിശോധനയിലാണ് താഹിറയെ കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തുന്നത്.
മൃതദേഹത്തിൽ നിരവധി കുത്തേറ്റ പാടുകളുണ്ടായിരുന്നതായി പഞ്ചാബ് യൂണിവേഴ്സിറ്റി വക്താവ് ഖുറാം ഷഹ്സാദ് പറഞ്ഞു. താഹിറയുടെ മകൾ കറാച്ചിയിലാണ് താമസമെന്നും, വീട്ടിൽ കവർച്ച നടന്നതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലാഹോറിൽ ഒരാഴ്ചയ്ക്കുളളിൽ സമാനമായ മൂന്നാമത്തെ സംഭവമാണ് റിപ്പോർട്ട് ചെയ്യുന്നത്. ചില തീവ്രനിലപാടുളള സംഘടനകൾ അഹ്മദികളെ ലക്ഷ്യം വയ്ക്കുന്നതായി റിപ്പോർട്ടുണ്ട്. ഈ മാസം ആദ്യം അഹ്മദി വിഭാഗത്തിൽ പെട്ട 68കാരനായ അഷ്ഫാക് അഹ്മദ് എന്ന ഡോക്ടർ കൊല ചെയ്യപ്പെട്ടിരുന്നു. തുടർന്ന് അഭിഭാഷകനായ മാലിക് സലീം ലത്തീഫും കൊല്ലപ്പെട്ടു. ഇതിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ലഷ്കർ ഇ ഝാംഗ്വി എന്ന ഭീകരവാദസംഘടന ഏറ്റെടുത്തിരുന്നു.