ഭോപ്പാൽ : കശ്മീരിൽ പാകിസ്ഥാന്റെ പിന്തുണയോടെ കല്ലേറു നടത്തുന്നവരെ തിരിച്ച് കല്ലു കൊണ്ട് തന്നെ പ്രതിരോധിക്കാമെന്ന് മദ്ധ്യപ്രദേശിലെ ഗോത്ര വിഭാഗത്തിലെ യുവാക്കൾ . ജാബുവയിൽ നിന്നുള്ള ഗോത്ര വിഭാഗത്തിലെ യുവാക്കളാണ് കല്ലേറുകാരെ തങ്ങൾ തുരത്താമെന്ന് സർക്കാരിനെ അറിയിച്ചിരിക്കുന്നത്.
ഗോഫാൻ എന്ന പേരിൽ അറിയപ്പെടുന്ന പ്രത്യേകതരം കവണകളാണ് ഇവരുടെ ആയുധം . വള്ളിയിൽ ഘടിപ്പിച്ചിരിക്കുന്ന കല്ല് വയ്ക്കാവുന്ന ബാഗാണിത് . ഒരു പ്രത്യേക രീതിയിൽ കറക്കി എറിഞ്ഞാൽ കല്ല് കൃത്യ സ്ഥലത്ത് പതിക്കും . ഇതിൽ പ്രാവീണ്യമുള്ളവരാണ് മദ്ധ്യപ്രദേശിലെ ഗോത്രവിഭാഗം. കൈകൾ കൊണ്ടെറിയുന്നതിനേക്കാൾ നാലു മടങ്ങ് ശക്തിയിലായിരിക്കും ഗോഫാൻ വഴി എറിഞ്ഞാൽ കല്ലുകൾ പതിക്കുക.
ഗോഫാൻ ബറ്റാലിയൻ രൂപീകരിക്കണമെന്നാണ് ഗോത്രവിഭാഗത്തിലെ യുവാക്കളുടെ ആവശ്യം. കശ്മീരിലെ കല്ലേറുകാർക്ക് കല്ല് കൊണ്ട് തന്നെ മറുപടി കൊടുക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത് .
പാക് അനുകൂല സംഘടനയായ ഹിൻസ്ബുൾ മുജാഹിദ്ദീന്റെ കമാൻഡർ ബുർഹാൻ വാനി കൊല്ലപ്പെട്ടതിനു ശേഷം കശ്മീരിൽ വിഘടനവാദികളുടെ പ്രക്ഷോഭം ശക്തിപ്പെട്ടിരുന്നു. പാക് ചാര സംഘടനയായ ഐ എസ് ഐയുടെ പിന്തുണയോടെയാണ് വിഘടനവാദികൾ പ്രതിഫലം കൊടുത്ത് കല്ലേറുകാരെ സജ്ജരാക്കുന്നത്.