റിയാദ്: സൗദിയിലെ ഗാർഹിക ജോലിക്കാരെ സംരക്ഷിക്കുവാൻ പദ്ധതിയൊരുങ്ങുന്നു. ഈ മേഖലയിലെ ആക്ഷേപങ്ങൾ അവസാനിപ്പിക്കും. വീടുകളിൽ ജോലി ചെയ്യുന്ന ഡ്രൈവർമാർക്കും, വീട്ടുജോലിക്കാർക്കും ബാങ്ക് അക്കൗണ്ട് നിർബന്ധമാക്കും.
ഗാർഹിക മേഖലയിൽ തൊഴിലെടുക്കുന്നവരുടെ ആക്ഷേപങ്ങൾക്ക് അറുതി വരുത്തുന്നതിനാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. വേതനവുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ പരിഹരിക്കുന്നതിനായാണ് തൊഴിലാളികളുടെ പേരിൽ ബാങ്ക് അക്കൗണ്ട് നിർബന്ധമാക്കുന്നത്. തൊഴിലുടമയിൽ നിന്ന് കൃത്യമായി വേതനം ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുവാൻ അധികൃതർക്ക് ഇതിലൂടെ സാധിക്കും. വ്യവസ്ഥകൾക്ക് വിരുദ്ധമായി തൊഴിൽ ചെയ്യിക്കുന്നവർക്കെതിരെയും നടപടിയുണ്ടാകും.
യഥാസമയം വേതനം നൽകാതിരുന്ന ഉടമയ്ക്കുളള മന്ത്രാലയ സേവനങ്ങൾ അധികൃതർ തടയുന്നതാണ്. തൊഴിലാളിയും തൊഴിലുടമയും തമ്മിലുളള ബന്ധം ദൃഢപ്പെടുത്തുവാൻ വേണ്ടിയുളള നടപടികൾ ഊർജ്ജിതമാക്കുമെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചിരിക്കുന്നത്.