തദ്ദേശീയമായി നിർമ്മിച്ച യാത്രാവിമാനം എന്ന ഇന്ത്യയുടെ സ്വപ്നം യാഥാർത്ഥ്യമാക്കി സരസ് പറക്കാനൊരുങ്ങുന്നു . 14 സീറ്റുള്ള വിമാനം ജൂൺ ആദ്യവാരം പറക്കാൻ തയാറെടുക്കുകയാണ്.
തദ്ദേശീയമായി യാത്രാവിമാനം നിർമ്മിക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കരിക്കുന്നതിനായി മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള പദ്ധതിയാണ് കേന്ദ്രസർക്കാർ പൊടിതട്ടിയെടുത്തത്. 29 വർഷങ്ങൾക്ക് മുമ്പാണ് സരസ് പദ്ധതി ആരംഭിച്ചത്.
പൊതുമേഖലാ സ്ഥാപനമായ നാഷണൽ എയ്റോ സ്പേസ് ലാബോറട്ടറിയാണ് സരസിനെ ഒരുക്കിയത്. പരീക്ഷണ പറക്കലിനായി സരസിനെ ഇന്ത്യൻ വ്യോമസേനയ്ക്ക് കൈമാറി. ഈ മാസം അവസാനത്തോടെ വിമാനത്തിന്റെ എഞ്ചിൻ ടെസ്റ്റുകൾ അടക്കമുള്ളവ പൂർത്തിയാകുമെന്നും ജൂൺ ആദ്യവാരത്തോടെ സരസ് പറന്നുയരുമെന്നും നാഷണൽ എയ്റോ സ്പേസ് ലബോറട്ടറീസ് ഡയറക്ടർ ജിതേന്ദ്ര യാദവ് പറഞ്ഞു.
സരസിന്റെ രണ്ട് പ്രോ ടൈപ്പുകൾ നിർമ്മിക്കുന്നതിന് 400 മുതൽ 500 കോടി രൂപവരെയാണ് ചെലവ്. 50 മുതൽ 70 സീറ്റുകൾ വരെയുള്ള യാത്രാ വിമാനം നിർമ്മിക്കാനും കേന്ദ്ര സർക്കാർ പദ്ധതിയിലുണ്ട്.
2009ൽ നിർമ്മിച്ച സരസ് എയർക്രാഫ്റ്റ് പരീക്ഷണപ്പറക്കലിൽ തന്നെ എന്ജിന് തകരാർ സംഭവിച്ച് വിമാനം തകരുകയും മൂന്ന് പേരുടെ മരണത്തിന് വഴിവെക്കുകയും ചെയ്തതടക്കം പദ്ധതി പൂർത്തിയാക്കുന്നതിന് നിരവധി വെല്ലുവിളികളാണ് നേരിട്ടിരുന്നത്.
വിമാനങ്ങൾ വാങ്ങുന്നതിന് വിദേശ രാജ്യങ്ങളെ സമീപിക്കണമെന്ന അവസ്ഥയെ മറികടക്കുകയാണ് സരസിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്.