ശ്രീനഗർ : ജമ്മു കശ്മീരിൽ സൈനികൻ ഉമർ ഫയാസിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരെന്ന് സംശയിക്കുന്നതായി പോലീസ് . ഷോപിയാൻ മേഖലയിൽ നിന്നുള്ള ഹിസ്ബുളിന്റെ വിഭാഗമാണ് കൊലനടത്തിയതെന്നാണ് പോലീസിന്റെ നിഗമനം.
കൊല്ലപ്പെട്ട ഫയാസിന്റെ ദേഹത്ത് മർദ്ദനമേറ്റ പാടുകളില്ലെന്നും കശ്മീർ പോലീസ് ഐ ജി എസ് ജെ എം ഗിലാനി പറഞ്ഞു. ഫയാസ് വെടിയേറ്റ് കിടന്ന സ്ഥലത്ത് നിന്നും ഇൻസാസ് റൈഫിളിന്റെ ഒഴിഞ്ഞ കാട്രിഡ്ജുകൾ കണ്ടെത്തി . പോലീസിനെ ആക്രമിച്ച് കവരുന്ന ഇൻസാസ് റൈഫിളുകൾ എത്തുന്നത് ഹിസ്ബുൾ ഭീകരരുടെ കയ്യിലാണെന്ന് നേരെത്തെ സ്ഥിരീകരിച്ചിരുന്നു.
ഈയടുത്ത് പോലീസിന്റെ ആയുധം തട്ടിയെടുത്ത രണ്ട് സംഭവങ്ങളാണ് ഉണ്ടായത് . കുൽഗാമിൽ ലഷ്കറും ഷോപിയാനിൽ ഹിസ്ബുളുമാണ് ആയുധം തട്ടിയെടുത്തത് . ഷോപിയാന്‍ സമീപമുള്ള ഗ്രാമത്തിലാണ് ഉമർ ഫയാസ് വെടിയേറ്റ് വീണതും . ഇതാണ് പിന്നിൽ ഹിസ്ബുളാണെന്നുള്ള നിഗമനത്തിന് കാരണം.
ശ്രീനഗറിൽ നിന്ന് എഴുപതോളം കിലോമീറ്റർ അകലെ ബത്തേപുരയിൽ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു ഉമർ ഫയാസ് . വിവാഹ ചടങ്ങിന്റെ ഇടയിൽ നിന്നാണ് ഭീകരർ അദ്ദേഹത്തെ തട്ടിക്കൊണ്ട് പോയത് .കഴിഞ്ഞ ഡിസംബറിലാണ് അദ്ദേഹം പരിശീലനം പൂർത്തിയാക്കി രജപുട്ടാന റൈഫിൾസിന്റെ ഭാഗമായത്.