ന്യൂഡൽഹി: നാല് ചക്രങ്ങളുള്ള ചെറിയ ഭാരവാഹനങ്ങൾക്ക് വേഗപ്പൂട്ട് നിർബന്ധമാക്കി. കേന്ദ്ര മോട്ടോർ വാഹനനിയമം ഇതിനായി ഭേദഗതിചെയ്ത് ഉത്തരവിറങ്ങി. വേഗപ്പൂട്ട് ഇല്ലാത്ത പഴയ വാഹനങ്ങൾക്ക് ഇനിമുതൽ റീ രജിസ്ട്രേഷനും ഉണ്ടാകില്ല.
ടാറ്റാ എയ്സ്, മഹീന്ദ്രാ ബൊലേറോ, ടാറ്റാ 207 ഉൾപ്പടെയുള്ള നാല് ചക്രങ്ങളുള്ള ചെറിയ ഭാരവാഹനങ്ങളെ വേഗപ്പൂട്ടിൽ നിന്ന് നേരത്തേ ഒഴിവാക്കിയിരുന്നതാണ്. എന്നാൽ ഇനി മുതൽ ഇത്തരം വാഹനങ്ങൾക്കും വേഗപ്പൂട്ട് ഘടിപ്പിക്കണം. ഇവയെ ഉൾപ്പെടുത്തുന്നതിന് പൊതുജനാഭിപ്രായം ക്ഷണിച്ച് കഴിഞ്ഞ വർഷം കേന്ദ്രസർക്കാർ കരട് വിജ്ഞാപനം ഇറക്കിയിരുന്നു.
ഒരു കൊല്ലം ലഭിച്ച നിർദേശങ്ങൾ പരിഗണിച്ച ശേഷമാണ് അന്തിമ ഉത്തരവ് വന്നത്. പുതിയ ഉത്തരവ് മെയ് ഒന്നുമുതൽ പ്രാബല്യത്തിലായി. വേഗപ്പൂട്ട് ഇല്ലാത്ത പഴയ വാഹനങ്ങൾ ഇനിമുതൽ റീ രജിസ്ട്രേഷനും ചെയ്യാന്‍ കഴിയില്ല മാത്രമല്ല വേഗപ്പൂട്ട് നിർബന്ധമായിട്ടുള്ള വാഹനങ്ങളിൽ വാഹനനിർമാതാക്കൾ നിർമാണവേളയിൽ തന്നെ വേഗപ്പൂട്ട് ഘടിപ്പിക്കേണ്ടിവരും.
വേഗപ്പൂട്ട് ഘടിപ്പിക്കുന്നതിൽ കൃതൃമം കാണിക്കാതിരിക്കാനാണ് ഈ നടപടി. എട്ട് സീറ്റ് വരെയുള്ള യാത്രാവാഹനങ്ങൾ, ഇരുചക്ര-മുച്ചക്ര വാഹനങ്ങൾ, അഗ്നിരക്ഷാസേനയുടെയും പോലീസിന്റെയും വാഹനങ്ങൾ എന്നിവയാണ് ഇനിമുതൽ വേഗപ്പൂട്ട് വേണ്ടാത്തവയുടെ ഗണത്തിൽപ്പെടുന്നത്.