തിരുവനന്തപുരം ൾ സംസ്ഥാനത്തെ പ്രവർത്തകർക്ക് ആവേശം പകർന്ന് ബി ജെ പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. ബൂത്ത് തല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ തിരുവനന്തപുരത്ത് ചേർന്ന പ്രവർത്തകരുടെ യോഗത്തിൽ അദ്ദേഹം നിർദ്ദേശം നൽകി. 2018നുള്ളിൽ 80 ശതമാനം ബൂത്തുകളിലും സജീവപ്രവർത്തനം എത്തിക്കാനാണ് നിർദേശം. മൂന്ന് ദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കിയ അമിത് ഷാ തിരികെ ഡൽഹിയിലേക്ക് മടങ്ങി.
അക്രമരാഷ്ട്രീയത്തിലൂടെ ബിജെപിയെ അടിച്ചമർത്താനാകില്ലെന്ന് അമിത് ഷാ പറഞ്ഞു.സിപിഎം അതിക്രമങ്ങൾക്കെതിരെ നിയമവഴി സ്വീകരിക്കും.കൂടുതൽ മണ്ഡലങ്ങളിൽ താമര വിരിയിക്കുമെന്നും ബിജെപി ദേശീയ അദ്ധ്യക്ഷൻ പറഞ്ഞു.ബിജെപി സംസ്ഥാന കാര്യാലയം മാരാർജി ഭവന്റെ ശിലാസ്ഥാപന കർമ്മം അമിത് ഷാ നിർവഹിച്ചു. തിരുവനന്തപുരം രാജാജി നഗറിലെ ബൂത്ത് സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തു.
തുടർന്ന് കേരളത്തിലെ വിവിധ സന്യാസി ശ്രേഷ്ഠൻമാരുമായി കൂടിക്കാഴ്ച നടത്തി. തൈക്കാട് സർക്കാർ അതിഥി മന്ദിരത്തിലായിരുന്നു കൂടിക്കാഴ്ച. ശിവഗിരി മഠം ട്രസ്റ്റ് സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ആലുവാ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, ശാന്തിഗിരി മഠം ഓർഗനൈസിംഗ് സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി, പ്രണവ ശുദ്ധാനന്ദ, ശ്രീരാമദാസ മിഷൻ പ്രസിഡന്റ് സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി, ബ്രഹ്മചാരി ഭാർഗ്ഗവറാം, ചിന്മയ മിഷൻ തിരുവനന്തപുരം കോർഡിനേറ്റർ ബ്രഹ്മചാരി ധ്രുവചൈതന്യ, ശ്രീരാമകൃഷ്ണമിഷൻ തിരുവനന്തപുരം അദ്ധ്യക്ഷൻ സ്വാമി മോക്ഷ വ്രതാനന്ദ, വാഴൂർ തീർത്ഥപാദ ആശ്രമം പ്രതിനിധി സ്വാമി ഗരുഡധ്വജാനന്ദ തീർത്ഥപാദർ, അമൃതാനന്ദമയി മഠം പ്രതിനിധി സ്വാമി ജ്ഞാനമൃതാനന്ദപുരി, ചെറുകോൽ ശുഭാനന്ദാശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗീതാനന്ദൻ, ട്രസ്റ്റ് അംഗം ശുഭാനന്ദദാസ് എന്നിവരാണ് അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ, എംപിമാരായ ഭൂപേന്ദ്രയാദവ്, നളിൻകുമാർ കട്ടീൽ എന്നിവരും പങ്കെടുത്തു.