ബ്രിട്ടൺ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. പ്രധാനമന്ത്രി തെരേസ മേയുടെ കൺസർവേറ്റീവ് പാർട്ടിയും ജെറമി കോർബിൻ നയിക്കുന്ന ലേബർ പാർട്ടിയും തമ്മിലാണ് പ്രധാന മത്സരം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30ഓടെയാണ് വോട്ടെടുപ്പ് ആരംഭിക്കുന്നത്. തെരേസ മേയുടെ കൺസർവേറ്റീവ് പാർട്ടിക്ക് നേരിയ മുൻതൂക്കം ലഭിക്കുമെന്നാണ് അഭിപ്രായ സർവ്വേകൾ നൽകുന്ന സൂചന.
അധികാരമേറ്റ് മാസങ്ങൾക്കുള്ളിൽ തന്റെ ജനപ്രീതി വർദ്ധിച്ചുവെന്ന പ്രധാനമന്ത്രി തേരേസ മേയുടെ മുൻധാരണയാണ് തെരഞ്ഞെടുപ്പിന് അരങ്ങൊരുക്കിയത്. ബ്രക്സിറ്റിനുശേഷം നടക്കുന്ന ആദ്യ പൊതു തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിയും കൺസർവേറ്റിവ് പാർട്ടി നേതാവുമായ തെരേസ മെയും ലേബർ പാർട്ടി സ്ഥാനാർത്തി ജെറമി കോറിബിനും തമ്മിലാണ് ഇഞ്ചോടിഞ്ച് പോരാട്ടം.
650 അംഗ സഭയിൽ 326 സീറ്റ് നേടുന്ന പാർട്ടിക്ക് സർക്കാർ രൂപീകരിക്കാനാകും. സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ നിക്കോള സ്റ്റർഗൻ, ലിബറൽ ഡെമോക്രാറ്റിനായി ടിം ഫറൂൻ തുടങ്ങിയ പ്രമുഖരടക്കം 3303 പേർ മത്സരംഗത്തുണ്ട്.
അതേസമയം, അഭിപ്രായ സർവ്വേകളിൽ വ്യക്തമായ മുൻതൂക്കം നിലനിർത്തിയിരുന്ന മേയുടെ ജനസമ്മതിയിൽ ഇടിവുണ്ടെന്നാണ് റിപ്പോർട്ട്. 2020 വരെ പ്രധാനമന്ത്രി പദത്തിൽ തുടരാമെന്നിരിക്കെ മേ നടത്തിയ നീക്കം തിരിച്ചടിയാകുമോയെന്ന ആശങ്കയും കൺസർവേറ്റീവ് പാർട്ടിക്കുണ്ട്.
ലണ്ടനിലുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.