മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ വെടിവെയ്പ്പിൽ നാല് പേർ കൊല്ലപ്പെട്ടു. മോസ്കോയിലെ ക്രറ്റോവോയിലാണ് പ്രദേശവാസികൾക്ക് നേരെ ആയുധധാരി വെടിയുതിർത്തത്. സുരക്ഷായേനയ്ക്ക് നേരെയും ആക്രമണം നടത്തിയ ഇയാളെ പോലീസ് വെടിവച്ച് കൊന്നു.
റമെൻസ്കി ജില്ലയിലെ ക്രറ്റോവോയിലാണ് ആയുധധാരി പരിസരവാസികൾക്കും വഴിയാത്രക്കാർക്കും നേരെ അകാരണമായി വെടിയുതിർത്തത്. അഞ്ച് പുരുഷന്മാരും ഒരു സ്ത്രീയുമാണ് ആക്രമണത്തിരയായത്.
സ്ഥലത്ത് എത്തിയ പ്രത്യേക ദൗത്യ സേനയ്ക്ക് നേരെയും ഇയാൾ ഗ്രനേഡ് പ്രയോഗിച്ചു. 14 തവണയുണ്ടായ പൊട്ടിത്തെറിയിൽ നാല് പ്രത്യേക ദൗത്യ സേനാംഗങ്ങൾക്ക് നേരിയ പരുക്കുണ്ട്. ഇഗർ എന്നയാളാണ് അക്രമിയെന്ന് അയൽവാസി തിരിച്ചറിഞ്ഞു. ഇയാൾക്ക് മാനസ്സിക വിഭ്രാന്തിയുണ്ടായിരുന്നുവെന്നാണ് ഇവരുടെ മൊഴി.
മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ ഇഗറിനെ പൊലീസ് വെടിവച്ചു കൊന്നു. അതിനിടെ ക്രറ്റാവോയിൽ തന്നെ ജനിച്ച് വളർന്ന വ്യക്തിയാണ് അക്രമിയെന്ന് റഷ്യൻ ആഭ്യന്തര മന്ത്രി സ്ഥിരീകരിച്ചു.
ഇയാളുടെ വീട് പൊലീസിന്റെ കർശന നിരീക്ഷണത്തിലാണ്. ദേശീയ സുരക്ഷാ സേനയെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.