കുടിയേറ്റ വിലക്കിൽ വീണ്ടും തിരിച്ചടി നേരിട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യാത്രാവിലക്ക് റദ്ദാക്കിയ ഹവായ് കോടതിയുടെ ഉത്തരവ് മേൽക്കോടതി ശരിവച്ചു. ഉത്തരവ് കുടിയേറ്റ നിയമങ്ങളുടെ ലംഘനമെന്ന് കോടതി ചൂണ്ടിക്കാട്ടി.
രാജ്യ സുരക്ഷ കണക്കിലെടുത്ത് ആറ് മുസ്ലിം രാഷ്ട്രങ്ങൾക്ക് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ യാത്രാവിലക്ക് തടഞ്ഞ ഹവായ് കോടതിയുടെ വിധി ശരിവച്ചുകൊണ്ടാണ് മേൽക്കോടതിയുടെ വിധി. ട്രംപ് സർക്കാർ ഏർപ്പെടുത്തിയ കുടിയേറ്റ വിലക്കിൽ എന്ത് സുരക്ഷയാണ് ലംഘിക്കപ്പെടുന്നതെന്ന് കോടതി ചോദിച്ചു. വിലക്ക് കുടിയേറ്റ നിയമങ്ങളുടെ ലംഘനമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇറാന്, ലിബിയ, സിറിയ സൊമാലിയ, സുഡാന്, യെമന്‍ എന്നീ രാഷ്ട്രങ്ങൾക്കാണ് ട്രംപിന്റെ യാത്രാവിലക്ക്. മുസ്ലീം രാഷ്ട്രങ്ങളിൽനിന്നുള്ളവർക്ക് 90 ദിവസവും കുടിയേറ്റക്കാർക്ക് 120 ദിവസവും വിലക്കേർപ്പെടുത്തിക്കൊണ്ടാണ് ട്രംപ് ഉത്തരവിറക്കിയത്.
എന്നാൽ ഇത് പ്രാബല്യത്തിൽ വരുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് ഉത്തവ് റദ്ദാക്കാൻ ഹവായ് കോടതി വിധിച്ചത്. തുടർന്നാണ് വിലക്ക് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് മേൽകോടതിയെ സമീപിച്ചത്.
യാത്രാവിലക്ക് റദ്ദാക്കിക്കൊണ്ടുള്ള മെറിലാന്റ് കോടതിയുടെ ഉത്തരവും നേരത്തെ മേൽക്കോടതി ശരിവച്ചിരുന്നു. തെരഞ്ഞെടുപ്പ് സമയത്തെ പ്രധാന വാഗ്ധാനങ്ങളിലൊന്നായിരുന്നു യാത്രാവിലക്ക്. വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കാനാണ് ട്രംപിന്റെ നീക്കം.