മോസ്കോ : ഇസ്ളാമിക് സ്റ്റേറ്റ് തലവൻ അബൂബക്കർ അൽ ബാഗ്ദാദിയെ വധിച്ചെന്ന അവകാശ വാദവുമായി റഷ്യ . മേയ് അവസാനം ഇസ്ളാമിക് സ്റ്റേറ്റ് കേന്ദ്രമായ രഖയിൽ നടത്തിയ വ്യോമാക്രമണത്തിൽ ബാഗ്ദാദി കൊല്ലപ്പെടാൻ സാദ്ധ്യതയുണ്ടെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെടുന്നത്.
മെയ് 28 ന് ഇസ്ളാമിക് സ്റ്റേറ്റ് ഭീകരരുടെ രഹസ്യ മീറ്റിംഗിനിടെയാണ് ആക്രമണം നടത്തിയതെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഈ മീറ്റിംഗിൽ ബാഗ്ദാദി പങ്കെടുത്തിരുന്നു എന്നാണറിയാൻ കഴിഞ്ഞതെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.മുപ്പതോളം ഉന്നത ഐ എസ് ഭീകരരും അവരുടെ മുന്നൂറോളം വരുന്ന സുരക്ഷ സൈനികരും കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട് .വ്യോമാക്രമണം മുൻകൂട്ടി അമേരിക്കയെ അറിയിച്ചിരുന്നു.
ഇറാഖിലെ മൊസുളിലും സിറിയയിലെ രഖയിലും ഇസ്ളാമിക് സ്റ്റേറ്റ് തോൽവി നേരിട്ടു കൊണ്ടിരിക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ വെളിപ്പെടുത്തൽ. ഇസ്ളാമിക് സ്റ്റേറ്റിനെതിരെ പോരാടുന്ന സിറിയൻ സർക്കാരിനെ പിന്തുണച്ചാണ് റഷ്യ ആക്രമണം നടത്തുന്നത്.