ആലപ്പുഴ: ചെങ്ങന്നൂർ വരട്ടാറിന്റെ പുനരുജ്ജീവനത്തിന്റെ ഭാഗമായി കുറ്റൂർ,തിരുവന്‍വണ്ടൂർ പഞ്ചായത്തുകളിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സുരേഷ് ഗോപി എം പി നിർവ്വഹിച്ചു. തന്റെ ഫണ്ടിൽ നിന്നും അമ്പത് ലക്ഷം മുതൽ ഒരുകോടി രൂപവരെ വരട്ടാറിന്റെ പുനരുജ്ജീവനത്തിനായി നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു.
‘വരട്ടെ ആർ’ എന്നല്ല ‘വന്നു ആർ’ എന്ന് ഇനി മുതൽ മാറ്റിപ്പറയണമെന്ന് സുരേഷ് ഗോപി എംപി പറഞ്ഞു. ജീവൻ നിലനിർത്താനാവശ്യമുള്ള നീർത്തടങ്ങൾ ഇല്ലായ്മ ചെയ്തത് നാം തന്നെയാണ്. അതിനുള്ള ഒരു ശിക്ഷയായി കരുതിയാൽ മതി ഇപ്പോൾ ഈ നടക്കുന്ന വരട്ടാർ പുനരുജ്ജീവനപ്രക്രിയ. പ്രകൃതിയ്ക്കും, വരുന്ന തലമുറയ്ക്കും വേണ്ടി ചെയ്യുന്ന ഒരു മഹായജ്ഞവും, ദൈവീക പ്രവർത്തിയും കൂടിയാണിത്.
ജലം എന്നത് ജീവൻ എന്ന് മനസിലാക്കണം. ഒരു ജനനം നടക്കുമ്പോഴും അതിന് തേനും, വയമ്പും, സ്വർണ്ണവും അരച്ച് കൊടുക്കുമ്പോഴും, ജീവൻ ഒടുങ്ങുമ്പോഴും ജലം കൂടിയേ തീരു. ജലമില്ലാതെ ജീവജാലങ്ങൾക്ക് ജീവിക്കാൻ കഴിയില്ല. എന്നും അദ്ദേഹം പറഞ്ഞു.
എം.പി.ഫണ്ടിൽ നിന്നും 50 ലക്ഷം മുതൽ ഒരു കോടി രൂപ വരെ അനുവദിച്ചു തരുമെന്നും ആനയാർ കുന്നത്തുമണ്ണിൽ കടവു മുതൽ താഴോട്ടുള്ള പ്രവർത്തനങ്ങൾക്ക് 2 ദിവസത്തെ ജെസിബിയുടെ വാടക തന്റെ മകളുടെ പേരിലുള്ള ട്രസ്റ്റിൽ നിന്നും തരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
വരും തലമുറക്ക് ഒരു കുടം വെള്ളം എന്ന ഓർമ്മപ്പെടുത്തലിലൂടെ 2 കുരുന്നുകൾക്ക് പുണ്യനദിയായ പമ്പയിൽ നിന്നു കൊണ്ടുവന്ന ജലം സുരേഷ് ഗോപി നൽകി.
കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ രഘുനാഥ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ പ്രസന്ന സതീഷ്, തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് രശ്മി സുഭാഷ്, ആക്ടിംഗ് വൈസ് പ്രസിഡന്റ് മനു തെക്കേടത്ത്, ജനപ്രതിനിധികളായ അശോകൻ കുളനട , കലാരമേശ്, ഇരുപഞ്ചായത്ത് പ്രവർത്തന കോർഡിനേറ്റർ ശ്രീരാജ് ശ്രീവിലാസം, യുവമോർച്ച ജില്ലാ പ്രസിഡന്റ് സിബി സാം തോട്ടത്തിൽ, രാഷ്ട്രീയ സാമൂഹിക – സാംസ്കാരിക പ്രവര്‍ത്തകർ, രണ്ട് പഞ്ചായത്തിലേയും തൊഴിലുറപ്പ്, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.