തിരുവനന്ദപുരം: പുതുവൈപ്പിലെ സമരക്കാരെ മർദ്ദിച്ച കൊച്ചി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ യതീഷ്ചന്ദ്രയോട് നേരിട്ട് ഹാജരാകാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. അടുത്ത മാസം പതിനേഴാം തീയതി തിരുവനന്തപുരത്തെ കമ്മീഷൻ ഓഫീസിലെത്തി വിശദീകരണം നൽകണം.
എൽഎൻജി ടെർമിനലിനെതിരെ സമരം ചെയ്ത പുതുവൈപ്പുകാരെ ഹൈക്കോടതിക്ക് സമീപം യതീഷ് ചന്ദ്ര ലാത്തികൊണ്ടടിച്ചത് വിവാദമായതിനെത്തുടർന്ന് കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് നേരിട്ടെത്തി വിശദീകരണം നൽകാൻ നിർദ്ദേശിച്ചത്.
യതീഷ് ചന്ദ്രയുടെ നടപടിയെ സംസ്ഥാന പൊലീസ് മേധാവി ടി പി സെൻകുമാർ ന്യായീകരിച്ചിരുന്നു. മർദ്ദനത്തിൽ വ്യാപക പ്രതിഷേധമുണ്ടായിട്ടും ഡിസിപിയെ മാറ്റാൻ പോലും സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല.
മനുഷ്യാവകാശധ്വംസനം ബോധ്യപ്പെട്ടതിനെത്തുടർന്നാണ് കമ്മീഷൻ ഇടപെട്ടത്.