ആലപ്പുഴ : രാഷ്ട്രീയ എതിരാളികളെ ദേശാഭിമാനിയിലൂടെ വ്യക്തിഹത്യ നടത്തുന്ന പാർട്ടി പ്രചാരണം പാർട്ടി കുടുംബത്തിനു നേരേയും . ആലപ്പുഴ കഞ്ഞിക്കുഴിയിലാണ് സംഭവം . പനി ബാധിച്ച് മരിച്ച തന്റെ സഹോദരനെ പാർട്ടി പത്രം കള്ളുകുടിയനാക്കിയതിനെതിരെ പ്രതിഷേധവുമായി ബ്രാഞ്ച് സെക്രട്ടറി തന്നെയാണ് രംഗത്തെത്തിയത്.
പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകര്‍ക്ക് ഇതാണ് അവസ്ഥ എങ്കില്‍ സാധാരക്കാരുടെ കാര്യം എന്താകുമെന്നാണ് കഞ്ഞിക്കുഴി എസ് എൻ പുരം ബ്രാഞ്ച് സെക്രടറി വിപിന്‍ ദാസ് ചോദിക്കുന്നത് . വിപിന്റെ സഹോദരൻ ജയപ്രസാദ് ഈ മാസം ഇരുപത്തി ഒന്നാം തീയതിയാണ് വണ്ടാനം മെഡിക്കല്‍കോളേജിൽ വച്ച് മരിച്ചത് .പനിമൂലമാണ് ഇദേഹം മരിച്ചതെന്ന് ആശുപത്രി അധികൃതർ റിപ്പോര്‍ട്ട് നൽകുകയും ചെയ്തു .
എന്നാല്‍ വസ്തുത ഇങ്ങനെ ആയിരിക്കെയാണ് ജയപ്രസാദിനെയും കുടുംബത്തെയും അപമാനിക്കുന്ന രീതിയില്‍ ദേശാഭിമാനി വാര്‍ത്ത നല്‍കിയത് .മദ്യപാനത്തിന് അടിമയായിരുന്ന ജയപ്രസാദ് അത് പെട്ടെന്ന് നിർത്തിയത് കൊണ്ടാണ് മരിച്ചതെന്നാണ് ദേശാഭിമാനി റിപ്പോർട്ട് ചെയ്തത്. ജില്ലയിൽ പനിമരണമില്ല എന്ന് വരുത്തിത്തീർക്കാനായിരുന്നു പാർട്ടി കുടുംബത്തെ തന്നെ ആക്ഷേപിക്കുന്ന രീതിയിൽ ദേശാഭിമാനി റിപ്പോർട്ട് ചെയ്തത്.
കഞ്ഞിക്കുഴിയിൽ പനിമരണം റിപ്പോർട്ട് ചെയ്തത് പാർട്ടിക്ക് നാണക്കേടുണ്ടാക്കുന്നത് കൊണ്ടാവാം ഈ വിധം വ്യാജപ്രചാരണം നടത്തിയതെന്ന് വിപിൻ ദാസ് ജനം ടിവിയോട് പറഞ്ഞു . സിപിഎം പണക്കാരുടെ പാർട്ടിയായി മാറി. മാഫിയകളുടെ കയ്യിലേക്ക് പോകുന്നുണ്ടോയെന്ന് സംശയിക്കുന്നതായും വിപിൻ ദാസ് ജനം ടിവിയോട് പറഞ്ഞു .
പാർട്ടിയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന എതിർ രാഷ്ട്രീയക്കാർക്കെതിരെ, വധിക്കുന്നതിന് മുൻപ് തന്നെ വ്യാപകമായി വ്യക്തി ഹത്യ നടത്തുന്നത് പാർട്ടിയുടെ ശൈലിയാണ് . മരിച്ചു കഴിഞ്ഞാലും ഇരയെ വെറുതെ വിടാറില്ല . ദേശാഭിമാനിയും മറ്റ് പാർട്ടി പ്രസിദ്ധീകരണങ്ങളുമാണ് ഇതിന് ഉപയോഗിക്കുന്നത് . സാമൂഹ്യമാദ്ധ്യമങ്ങൾ വഴിയുള്ള പ്രചാരണങ്ങളും കുറവല്ല.
ഇത്തരം പ്രചാരണമാണ് ഇപ്പോൾ പാർട്ടി കുടുംബത്തിനെതിരെയും നടത്തിയത്. .മറ്റു മാധ്യമങ്ങള്‍ പനിമരണം ആണെന്ന് പറയുമ്പോള്‍ സ്വന്തം പാര്‍ട്ടി പത്രം മാത്രം അപമാനിച്ചതില്‍ ഉള്ള രോഷവും നീരസവും വിപിൻ ദാസ് മറച്ചു വെച്ചില്ല . ഫേസ്ബുക്കിലൂടെ വീഡിയോ പോസ്റ്റ് ചെയ്താണ് ആദ്യം വിപിൻ ദാസ് വിവരങ്ങൾ പുറത്ത് വിട്ടത് .