കണ്ണൂർ: സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള മൂന്നുദിവസത്തെ ശുചീകരണ യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നടത്തിയത് വിവാദമാകുന്നു. കണ്ണൂര്‍ സിറ്റി വലിയകുളം പരിസരത്ത് ശുചീകരണം നടത്തിയ സ്ഥലം സ്വകാര്യ വ്യക്തിയുടേതാണെന്നാണ് ആരോപണം.
മുഖ്യമന്ത്രി പിണറായി വിജയനാണ് സംസ്ഥാന സര്‍ക്കാരിന്റെ മൂന്നുദിവസം നീളുന്ന ശുചീകരണ യജ്ഞത്തിന്റെ ഉദ്ഘാടനം കഴിഞ്ഞദിവസം നിര്‍വ്വഹിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയും മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയും ജനപ്രതിനിധികളും ചേര്‍ന്ന് ശുചീകരണം നടത്തിയത് സ്വകാര്യവ്യക്തിയുടെ സ്ഥലത്താണെന്ന ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.
കോര്പറേഷന് പരിധിയില്‍ തന്നെ മാലിന്യനിക്ഷേപമുള്ള പൊതുസ്ഥലങ്ങള്‍ നിരവധിയുള്ളപ്പോള്‍ സ്വകാര്യസ്ഥലം ഇതിനായി കണ്ടെത്തിയത് ശരിയല്ലെന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പറയുന്നു.
പല സ്വകാര്യസ്ഥലങ്ങളിലും മാലിന്യനിക്ഷേപത്തിന്റെ പേരില്‍ ഉടമകള്‍ക്ക് നോട്ടീസ് നല്കുന്ന സാഹചര്യത്തിലാണ് കോര്പ്പറേഷന് ഒരു സ്വകാര്യവ്യക്തിയുടെ സ്ഥലം ശുചീകരിക്കാന്‍ സ്വയം മുന്നോട്ട് വന്നതെന്നാണ് ആക്ഷേപം.