കോഴിക്കോട്: മൂന്നാർ വിഷയത്തെ ചൊല്ലി സിപിഐയും സിപിഎമ്മും തമ്മിലുള്ള വാക്പോര് തുടരുന്നു. പാർട്ടിയുടെ അഭിപ്രായമാണ് താൻ പറഞ്ഞതെന്നും യോഗത്തിൽ പങ്കെടുക്കുമോ എന്നകാര്യം ഇപ്പോൾ പറയാനാകില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കോഴിക്കോട് പ്രതികരിച്ചു. വിഷയത്തിൽ നയപരമായ തർക്കങ്ങൾ ചർച്ചചെയ്ത് പരിഹരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു.
മുന്നാർ കയ്യേറ്റമൊഴിപ്പിക്കൽ സംബന്ധിച്ച് വിളിച്ചുചേർത്ത യോഗവുമായി ബന്ധപ്പെട്ട് സിപിഎമ്മും സിപിഐയും തമ്മിലുള്ള തർക്കം വീണ്ടും ചർച്ചാവിഷയമാകുന്നു. പാർട്ടിയുടെ അഭിപ്രായമാണ് താൻ പറഞ്ഞതെന്നും അതിൽ മാറ്റമില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉറപ്പിച്ചു പറഞ്ഞു.
യോഗത്തെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നും സർക്കാറെന്നു പറഞ്ഞാൽ സിപിഎം മാത്രമല്ലെന്ന കടുത്ത വിമർശനത്തിന് പിന്നാലെയാണ് സിപിഐ സംസ്ഥാന സെക്രട്ടറി വീണ്ടും രംഗത്തു വന്നിരിക്കുന്നത്. യോഗത്തിൽ പങ്കെടുക്കുമോ ഇല്ലയോ എന്നകാര്യം ജൂലായ് ഒന്നിനുമാത്രമേ അറിയാനാകൂഎന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
ഒപ്പം വിവാദവീരനെന്ന തൊപ്പി തനിക്ക് ചേരില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാറിനെ തകർക്കാമെന്ന് വിവാദവീരൻമാർ കരുതേണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്ഥാവനയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
അതേ സമയം സി.പി.ഐ യുമായി നയപരമായ തർക്കമില്ലെന്നും എല്ലാം പരസ്പരം ചർച്ച ചെയ്യുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു.