ന്യൂഡൽഹി : വാട്സാപ്പിൽ രാഹുൽ ഗാന്ധിയെ പപ്പുവെന്ന് അഭിസംബോധന ചെയ്തതിന് പാർട്ടി സ്ഥാനങ്ങൾ നഷ്ടപ്പെട്ട നേതാവ് കോൺഗ്രസിനെതിരെ രംഗത്തെത്തി. ഇനി പപ്പു രഹിത ഇന്ത്യക്ക് വേണ്ടി പ്രവർത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് മീററ്റിലെ മുൻ കോൺഗ്രസ് ജില്ല പ്രസിഡന്റ് വിനയ് പ്രധാൻ വ്യക്തമാക്കി .പാർട്ടിസ്ഥാനങ്ങൾ നഷ്ടപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ച പ്രധാൻ കോൺഗ്രസിൽ നിന്ന് രാജിവെച്ചിരുന്നു.
പാർട്ടി നിയന്ത്രിക്കുന്നത് മുഖ സ്തുതിക്കാരാണെന്ന് പ്രധാൻ ആരോപിച്ചു. നെഹ്രു കുടുംബത്തെപ്പറ്റി പറയുന്നതെന്തും ദൈവ നിന്ദയായാണ് കണക്കാക്കുന്നത്. കഴിഞ്ഞ 22 വർഷമായി താൻ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചു . വാട്സാപ്പിൽ രാഹുൽ ഗാന്ധിയെ യഥാർത്ഥത്തിൽ അഭിനന്ദിക്കുകയാണ് ചെയ്തത് . അദ്ദേഹത്തെ കളിയാക്കുവാനായിരുന്നില്ല പപ്പു എന്ന വാക്ക് ഉപയോഗിച്ചത് . തന്റെ ഭാഗം കേൾക്കാൻ പോലും പാർട്ടി തയ്യാറായില്ല. പ്രധാൻ പറഞ്ഞു.
നരേന്ദ്രമോദിയുടെ കോൺഗ്രസ് മുക്തഭാരതം രാഹുൽ തന്നെ സാദ്ധ്യമാക്കുമെന്നും അദ്ദേഹം പരിഹസിച്ചു. രാഹുലിന്റെ നേതൃത്വത്തിൽ കോൺഗ്രസ് ഏതെങ്കിലും തെരഞ്ഞെടുപ്പ് ജയിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും പ്രധാൻ ചൂണ്ടിക്കാട്ടി.
പപ്പുവിന് അദാനി, അംബാനി, മല്യ എന്നിവരുമായി കൂട്ടുകൂടാമായിരുന്നു . പപ്പു ചെയ്തില്ല . പപ്പുവിന് മന്ത്രിയോ പ്രധാനമന്ത്രിയോ ആകാമായിരുന്നു . പപ്പു ആയില്ല. കർഷക പ്രക്ഷോഭം നടക്കുന്ന സ്ഥലങ്ങൾ സന്ദർശിക്കുന്നത് പോലുള്ള കാര്യങ്ങൾക്കായി ജീവിതം ഉഴിഞ്ഞു വയ്ക്കുകയാണ് പപ്പു ചെയ്തതെന്നായിരുന്നു വിനയ് പ്രധാൻ വാട്സാപ്പിൽ പറഞ്ഞത്.
തുടർന്ന് പാർട്ടി അംഗങ്ങൾ തന്നെ പ്രധാന്റെ മെസ്സേജ് വിവാദമാക്കുകയായിരുന്നു .അച്ചടക്ക സമിതിയുടെ അദ്ധ്യക്ഷൻ രാമകൃഷ്ണ ദ്വിവേദിയാണ് വിനയിനെ എല്ലാ സ്ഥാനങ്ങളിൽ നിന്നും പുറത്താക്കുന്നതായി പ്രഖ്യാപിച്ചത്. പാർട്ടി നേതാക്കളെ അവഹേളിച്ച് കോൺഗ്രസിന്റെ ഭരണഘടനയ്ക്ക് വിരുദ്ധമായ കാര്യങ്ങൾ ചെയ്തെന്നാരോപിച്ചായിരുന്നു നടപടി.