കൊച്ചി: നടിയെ തട്ടികൊണ്ടുപോയ കേസില്‍ നടന് ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുമെന്നു പോലീസ്. വിശദമായ ചോദ്യം ചെയ്തെങ്കിലും ചില കാര്യങ്ങളില്‍ ഇനിയും വ്യക്തത ഉണ്ടാകാന്‍ ഉണ്ടെന്നും ആലുവ റൂറല്‍ എസ്പി എവി ജോര്‍ജ്ജ് വ്യക്തമാക്കി. സംഭവത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്നതെന്നും പോലീസ് വ്യക്തമാക്കി.
നടിയെ തട്ടികൊണ്ടു പോയ കേസിലെ ഗൂഢാലോചന തന്നെയാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്. കഴിഞ്ഞ ദിവസം 12 മണിക്കൂറിലധികം ദിലീപിനെയും നാദിര്ഷയയെയും പോലീസ് ചോദ്യം ചെയ്തതും ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു. നടിയുമായി തനിക്ക് കുറേക്കാലമായി സൗഹൃദം ഇല്ലന്ന് ചോദ്യം ചെയ്യലില്‍ ദിലീപ് പറഞ്ഞു.
അകല്‍ച്ചയ്ക്കുള്ള കാരണങ്ങളും പോലീസ് ദിലീപിനോട് ചോദിച്ചതായാണ് സൂചന. ദിലീപിന്റെയും നാദിര്‍ഷയുടെയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെയും മൊഴികള്‍ പോലീസ് ഒത്തുനോക്കുകയാണ്. ഇതില്‍ വൈരുദ്യം തോന്നിയാല്‍ വീണ്ടും ചോദ്യം ചെയ്യുമെന്നും ആലുവ റൂറല്‍ എസ് പി എ വി ജോര്‍ജ്ജ് വ്യക്തമാക്കി.
ദിലീപിന്റെ റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
അതേ സമയം ചോദ്യം ചെയ്യല്‍ അല്ല ഉണ്ടായതെന്നും തന്റെ പരാതിയില്‍ പോലീസ് മൊഴിയെടുക്കുകയാണെന്നുമാണ് ദിലീപിന്റെ വിശദീകരണം.
കഴിഞ്ഞ ദിവസം 12 മണിക്കൂര്‍ സമയമെടുത്താണ് ദിലീപിനെയും നാദിര്‍ഷയെയും പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. കൂടുതൽ വ്യക്തതയ്ക്ക് വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന പോലീസിന്റെ സൂചന ദിലീപിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.