സ്വദേശിവത്കരണ നടപടികളുമായി കുവൈറ്റ് മുന്നോട്ട്. വരും വർഷങ്ങളിൽ ആയിരക്കണക്കിന് സ്വദേശികൾക്ക് തൊഴിൽ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് കുവൈറ്റ് അധികൃതർ മുന്നോട്ടു പോകുന്നത്.
വരും വർഷങ്ങളിൽ അഭ്യസ്ത വിദ്യരായ ആയിരക്കണക്കിന് സ്വദേശികൾ തൊഴിൽ മാർക്കറ്റിലേക്ക് പ്രവേശിക്കുന്ന് മുന്നിൽ കണ്ടാണ് കുവൈറ്റ് സ്വദേശി വൽക്കരണ നടപടികൾക്ക് രൂപം നൽകുന്നത്. കുവൈറ്റ് സ്വദേശിവത്കരണ പരിപാടിയുടെ മേധാവി ഷെയ്ഖ് ഫഹദ് സലീം അൽ സബ, ലണ്ടനിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വരുന്ന രണ്ട് ദശാബ്ദങ്ങൾക്കിടയിൽ, പതിനായിരക്കണക്കിന് സ്വദേശികൾക്ക് തൊഴിൽ നൽകണം. സർക്കാർ മേഖലയിലെ അവസരങ്ങൾ കൊണ്ടുമാത്രം ഇത് സാധ്യമാവില്ലെന്നും അതിനായി സ്വകാര്യമേഖലയിലും അവസരങ്ങൾ ഒരുക്കേണ്ടതുണ്ടെന്നും ഷെയ്ഖ് ഫഹദ് അൽ സബ പറഞ്ഞു. കുവൈറ്റി യുവാക്കൾക്ക് സ്വകാര്യമേഖലയിലൽ വിശ്വാസമില്ലാത്തത് ഒരു വെല്ലുവിളിയാണെന്ന് പറഞ്ഞ അദ്ദേഹം, ഈ ധാരണ മാറ്റണമെന്ന് ആഹ്വാനം ചെയ്തു.
ഉദ്യോഗസ്ഥരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും കഴിവ് പ്രകടിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും വേണ്ട സാഹചര്യം സ്വകാര്യമേഖലയിലും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. വരുന്ന 25 വർഷം കൊണ്ട് സ്വദേശിവത്കരണം നടപ്പിലാക്കേണ്ട സർക്കാർ വകുപ്പുകളുടെ പട്ടിക അധികൃതർ തയ്യാറാക്കിക്കഴിഞ്ഞു.
ഇതു കൂടാതെയാണ് സ്വകാര്യമേഖലയുടെ സ്വദേശിവത്കരണത്തെക്കുറിച്ചും പദ്ധതികൾ തയ്യാറാക്കുന്നത്.
അതേസമയം രാജ്യം സ്വദേശിവത്കരണത്തിന് തയ്യാറെടുക്കുമ്പോൾ പ്രവാസി സമൂഹം ആശങ്കയിലാണ്. ലക്ഷക്കണക്കിന് മലയാളികൾ ഉൾപ്പെടെ ഏഴ് ലക്ഷത്തിൽപ്പരം ഇന്ത്യക്കാരാണ് കുവൈറ്റിൽ ജോലി ചെയ്യുന്നത്.