തിരുവനന്തപുരം : ആചാരങ്ങളിലും വിശ്വാസങ്ങളിലും പുതുതലുറയ്ക്ക് വിമുഖതയാണെന്ന് പൊതുവെ പറയുമ്പോഴും ഇതിൽ നിന്നെല്ലാം വ്യത്യസ്തരാവുകയാണ് ഒരു കൂട്ടം കുരുന്നുകൾ.കഴക്കൂട്ടം അമ്പാടി ബാലഗോകുലത്തിലെ കുട്ടികൾ വൈകുന്നേരങ്ങളിൽ തങ്ങളുടെ പ്രദേശത്തെ വീടുകളിൽ രാമായണ പാരായണം നടത്തുകയാണ്.
രാമായണ മാസത്തെ രാമകഥാ പാരായണത്തിന്റെ ഉത്സവ കാലമാക്കി മാറ്റുകയാണ് കഴക്കൂട്ടത്തെ അമ്പാടി കുരുന്നുകൾ.സ്കൂൾ വിട്ടെത്തിയാലുടൻ അവരൊത്തു ചേരും, രാമകഥയും രാമ ചിത്രവുമേന്തി വീടുകളിലേക്ക് തിരിക്കും.
ട്യൂഷനും മറ്റെല്ലാ കാര്യങ്ങൾക്കും ഒരു മാസത്തെ ഇടവേള. ഇനി കർക്കിടകം അവസാനിക്കുന്ന നാൾ വരെ നാവിൽ രാമമന്ത്രവും മനസ്സിൽ രാമരൂപവും മാത്രം. കളിയും ചിരിയുമായെത്തുന്ന ബാലഗോകുലത്തിന്റെ കുട്ടിക്കൂട്ടത്തെ ഇരുകയ്യും നീട്ടിയാണ് പ്രദേശവാസികൾ സ്വീകരിക്കുന്നത്. വീടുകളെത്തിയാൽ ആരും പറഞ്ഞു കൊടുക്കാതെ തന്നെ ചിട്ടവട്ടങ്ങളെല്ലാം പാലിച്ച് അവർ പാരായണം ആരംഭിക്കും.
ബാലഗോകുലത്തിന്റെ ഈ കുട്ടികൾ വൈകുന്നേരങ്ങളിൽ വീട്ടിൽ രാമായണം വായിക്കാനെത്തുന്നതിൽ മുത്തശ്ശിമാർക്കും സന്തോഷം.സ്കൂൾ കഴിഞ്ഞാലുടൻ കാർട്ടൂൺ കാണലും കളിയും മാത്രം ശീലമാക്കായവർ രാമായണത്തിന് മുന്നിൽ ചമ്രം പടിഞ്ഞിരിക്കുന്നത് അമ്മമാർക്കും ഒരത്ഭുതമാണ്.