ന്യൂഡൽഹി : അജിത് ഡോവൽ കൗശലക്കാരനാണെന്ന് ചൈനയുടെ ഔദ്യോഗിക മാദ്ധ്യമമായ ഗ്ളോബൽ ടൈംസ് . ഡോവൽ അതിർത്തി പ്രശ്നം തീർക്കാനാഗ്രഹിക്കുന്നില്ലെന്നും യഥാർത്ഥത്തിൽ ഡോക്ലാമിലെ ഇന്ത്യൻ നീക്കത്തിനു പിന്നിൽ ഡോവലാണെന്നും ഗ്ളോബൽ ടൈംസ് മുഖപ്രസംഗത്തിൽ വ്യക്തമാക്കി.
ഇന്ത്യൻ സൈന്യം പിന്മാറാതെ ചൈന ചർച്ചയ്ക്ക് നിൽക്കേണ്ടതില്ലെന്നും മുഖപ്രസംഗം പറയുന്നു. ബ്രിക്സ് രാജ്യങ്ങളിലെ സുരക്ഷ ഉപദേഷ്ടാക്കളുടെ സമ്മേളനത്തിനായി ഡോവൽ ചൈനയിലെത്തുന്നതിനു തൊട്ടു മുൻപാണ് ചൈനീസ് മാദ്ധ്യമത്തിന്റെ പരാമർശം. ജൂലൈ 27 -28 തീയതികളിലാണ് സമ്മേളനം.
കഴിഞ്ഞ ജൂൺ 16 നാണ് ഭൂട്ടാൻ – ചൈന അതിർത്തിയിലെ ഡോക്ലാമിൽ ചൈനീസ് സൈന്യം റോഡ് നിർമ്മിക്കാൻ എത്തിയത്. ഇത് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള ബന്ധം തകരാറിലാക്കുമെന്നാണ് ഇന്ത്യ കരുതുന്നത് . തുടർന്ന് ഇന്ത്യൻ സൈന്യവും ഡോക്ലാമിൽ നിലയുറപ്പിക്കുകയായിരുന്നു.
ഇരു സൈന്യങ്ങളും പിന്മാറുകയും വിഷയം ചർച്ച ചെയ്തു പരിഹരിക്കുകയാണ് വേണ്ടതെന്നുമാണ് ഇന്ത്യയുടെ അഭിപ്രായം.