കൊൽക്കത്ത : ബംഗാൾ രാഷ്ട്രീയത്തിലെ മുടിചൂടാമന്നന്മാരായിരുന്ന സിപിഎമ്മിന് നാണക്കേടിന്റെ നാളുകൾ . ഇപ്രാവശ്യം രാജ്യസഭ തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥി പോലുമില്ലാത്ത ദയനീയ അവസ്ഥയിലാണ് സിപിഎം . 1952 ലെ രാജ്യസഭ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് സിപിഎം അംഗം രാജ്യസഭയിലെത്താത്തത് .
ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥിയായിരുന്ന ബികാസ് ഭട്ടാചാര്യയുടെ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയതോടെയാണ് ഒരു രാജ്യസഭ അംഗത്തെപ്പോലും ജയിപ്പിക്കാൻ കഴിയാതെ പാർട്ടി നാണം കെട്ടത് . ഇതോടെ തൃണമൂലിന്റെ ആറും കോൺഗ്രസിന്റെ ഒരാളും ബംഗാളിൽ നിന്ന് രാജ്യസഭയിലെത്തി .
നിലവിൽ ബംഗാളിൽ നിന്ന് മൂന്ന് രാജ്യസഭ എം പിമാരാണ് സിപിഎമ്മിനുള്ളത് . അതിൽ സീതാറാം യച്ചൂരിയുടെ കാലാവധി ഈ മാസം 18 ഓടെ അവസാനിക്കും . തപൻ കുമാർ സെന്നിന്റെ കാലാവധി 2018 ഏപ്രിൽ 2 നും റിതബ്രത ബാനർജിയുടേത് 2020 ഏപ്രിൽ 2 നും അവസാനിക്കും .ഇതിൽ റിത്രബത ഇപ്പോൾ സസ്പെൻഷനിലുമാണ് .
സ്ഥാനാർത്ഥി അയോഗ്യനാക്കപ്പെട്ടതോടെ ആറുപതിറ്റാണ്ട് നീണ്ട ബംഗാളിലെ സിപിഎം രാജ്യസഭ തിരഞ്ഞെടുപ്പ് വിജയത്തിന്റെ പാരമ്പര്യത്തിനാണ് അവസാനമായത് . സീതാറാം യച്ചൂരിയെ കീഴ്വഴക്കങ്ങൾ ലംഘിച്ച് വീണ്ടും രാജ്യസഭയിലേക്ക് അയക്കാൻ പാർട്ടി വിസമ്മതിച്ചതോടെയായിരുന്നു ബികാസ് ഭട്ടാചാര്യയ്ക്ക് നറുക്ക് വീണത് .
2011 ലാണ് മൂന്ന് പതിറ്റാണ്ടുകളിലധികം നീണ്ട സിപിഎമ്മിന്റെ ഭരണത്തിന് ബംഗാൾ ജനത വിരാമമിട്ടത് . പിന്നീട് 2011 ലും സിപിഎമ്മിന് തിരിച്ചെത്താനായില്ല . 2011 ൽ കോൺഗ്രസിനോടൊപ്പം സഖ്യകക്ഷിയായി മത്സരിച്ചിട്ടും പച്ച തൊട്ടില്ല . ഇതോടെ രാജ്യസഭ അംഗങ്ങളുടെ എണ്ണത്തിലും കുറവ് വരികയായിരുന്നു . 2020 ൽ റിതബ്രത ബാനർജിയുടെ കാലാവധി കഴിയുമ്പോൾ മറ്റത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ബംഗാളിൽ നിന്നുള്ള സിപിഎം രാജ്യസഭാംഗങ്ങളുടെ എണ്ണം ശൂന്യമാകാനാണ് സാദ്ധ്യത.