കണ്ണൂർ : സിപിഐ നേതാവിന്റെ സ്ഥലവും വീടും കയ്യേറി സിപിഎമ്മുകാർ റോഡു നിർമ്മിച്ചു . സിപിഐ നേതാവും അഴീക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന പരേതനായ പന്നേൻ നാരായണന്റെ സ്ഥലത്താണ് സിപിഎമ്മുകാരുടെ അഴിഞ്ഞാട്ടം. ഭാര്യ പൊന്മുടിയൻ സുശീല കണ്ണൂർ ജില്ല കളക്ടർക്കും പൊലീസ് സൂപ്രണ്ടിനും പരാതി നൽകി.
ജൂലൈ 31 രാത്രിയിലായിരുന്നു സംഭവം. പതിനഞ്ചംഗ സംഘം ജെസിബി ഉപയോഗിച്ച് കക്കൂസ് കെട്ടിടവും ടാങ്കും പൊളിച്ചുമാറ്റിയായിരുന്നു കയ്യേറ്റം . എട്ടോളം തെങ്ങുകളും പിഴുതുമാറ്റി . സുശീലയുടെ സഹോദരി ലക്ഷ്മി , പ്രേമജ, സുനജ , സുന്ദരൻ എന്നിവരുടെ സ്ഥലങ്ങളിലും കയ്യേറ്റം നടത്തിയിട്ടുണ്ട് . ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു കയ്യേറ്റം .
സംഭവം നടന്ന ശേഷം പോലീസിനെ വിവരമറിയിച്ചെങ്കിലും തിരിഞ്ഞ് നോക്കിയില്ലെന്ന് പറയുന്നു. പിന്നീട് ഒത്തുതീർപ്പ് നിർദ്ദേശമാണ് പോലീസ് മുന്നോട്ട് വെച്ചതെന്നും ആരോപണമുണ്ട്. സ്ഥലത്തെ ചില സി.പി.എം നേതാക്കളാണ് സ്ഥലം കൈയേറിയതിന് കൂട്ട് നിന്നതെന്ന് കുടുംബം ആരോപിക്കുന്നു. പാർട്ടി നേതാവിന്റെ സ്ഥലത്ത് കൂടി അനുവാദമില്ലാത്തെ റോഡ് നിർമ്മിച്ചത് ജില്ലയിൽ സി.പി.ഐ, സി.പി.എം പോരിന് ആക്കം കൂട്ടിയിട്ടുണ്ട്. സി.പി.എമ്മിനറെ നടപടി അംഗീകരിക്കാനാകില്ലെന്നാണ് സി.പി.ഐയുടെ നിലപാട്.